കൊച്ചി: ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷവേണമെന്നും കാണിച്ച് സ്വപ്ന നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരായ പുതിയ വെളിപ്പെടുത്തൽ നൽകിയ സാഹചര്യത്തിലാണ് തനിക്ക് സുരക്ഷ വേണമെന്ന് സ്വപ്ന സുരേഷ് ഹർജി നല്കിയത്. ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിക്കുക. തിങ്കളാഴ്ചയാണ് സ്വപ്ന ഹർജി നൽകിയത്.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നൽകാനിരിക്കെയാണ് വിവാദ വെളിപ്പെടുത്തലുമായി സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകൾ വീണ, എം ശിവശങ്കർ, കെ ടി ജലീൽ അടക്കമുള്ളവർക്ക് വിദേശത്തേക്ക് കറൻസി കടത്തിയതിൽ പങ്ക് ഉണ്ടെന്നാണ് മനസ്സിലാകുന്നത്.
2016-ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കറൻസി കടത്തിയതെന്നാണ് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമായിരുന്നു സ്വപ്നയുടെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തൽ.