ആലപ്പുഴ: ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്. മുദ്രാവാക്യം ഏറ്റുവിളിച്ചവരെ തിരിച്ചറിഞ്ഞിട്ടും അവർക്കെതിരെ അന്വേഷണ സംഘം ഒരു നടപടിയും സ്വീകരിക്കുന്നില്ല. രാഷ്‌ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയിട്ടാണോ പോലീസിന്റെ ഈ നിലപാടെന്ന സംശയം ഇപ്പോൾ ഉയരുകയാണ്. കേസിൽ ഇതുവരെ 30 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിൽ 10 വയസ്സുള്ള കുട്ടിയാണ് വിദ്വേഷം മുദ്രാവാക്യം വിളിച്ചത്. കൂടെയുള്ള മുതിർന്നയാൾക്കാർ അത് ഏറ്റുവിളിക്കുകയും ചെയ്തിരുന്നു. ഇതര മതസ്ഥരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള അറപ്പുളവാക്കുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ളതുമായ മുദ്രാവാക്യം രാജ്യത്തിന്റെ സുരക്ഷയ്‌ക്കും അഖണ്ഡതയ്‌ക്കും എതിരാണെന്ന് പോലീസ് തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കാതെ മുന്നോട്ടു പോകുകയാണ് പോലീസ്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പോലീസ് കാണിച്ച ആവേശമൊന്നും നിലവിലെ അന്വേഷണത്തിൽ ഇല്ല. ദൃശ്യങ്ങളുടെ സഹായത്തോടെ മുദ്രാവാക്യം ഏറ്റു വിളിച്ചവരിൽ മുഴുവൻ ആളുകളെയും പോലീസ് തിരിച്ചറിഞ്ഞു. എന്നാൽ ഇവർക്കെതിരെ പോലും കേസെടുത്തിക്കിട്ടില്ല.
അതേസമയം ശക്തമായ രാഷ്‌ട്രീയ സമ്മർദ്ദം പോലീസിന് മേൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ നടപടിയിലേക്ക് പോയാൽ അത് സർക്കാരിന്റെ മതേതര കാഴ്ചപ്പാടിന് തിരിച്ചടിയാകുമെന്ന് ഭയന്നാണ് അന്വേഷണം മരവിപ്പിച്ചത് എന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. അതേസമയം, അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് നീക്കമെങ്കിൽ കടുത്ത ഭാഷയിൽ പ്രതികരിക്കാൻ ആണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം.