ദില്ലി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നൽകാൻ ‘അനുവദിക്കില്ലെന്ന്’ മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാതെ ആര് വന്നാലും വിമാനത്താവളം വികസിപ്പിക്കാനാവില്ല, ഇക്കാര്യത്തിൽ സര്‍ക്കാര്‍ നേരത്തെ തീരുമാനം വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്വകാര്യകമ്പനിക്ക് വിമാനത്താവളം ഏറ്റെടുക്കാന്‍ പറ്റില്ല. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു സ്വകാര്യ കമ്പനിക്കും ഇടപെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ലേലത്തിൽ പിടിച്ചത്. അടുത്ത മാസം ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം വിമാനത്താവളങ്ങളുടെ കൈമാറ്റം പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രി ബാലിശമായ നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്.