ദില്ലി: ജമ്മുവിലെ ഡ്രോൺ ആക്രമണത്തിൽ ശക്തമായ നിർദേശങ്ങൾ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ വ്യോമത്താവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ലഡാക്ക് സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മേഖലയിലെ സാഹചര്യങ്ങൾ പ്രധാനമന്ത്രിയോട് വ്യക്തമാക്കി. പുതിയ ആക്രമണ രീതികളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. ഇന്ത്യൻ സൈന്യത്തിൽ വരുത്തേണ്ട ആധുനികവൽക്കരണം, അടിയന്തിര മാറ്റങ്ങൾ, എന്നിവയെക്കുറിച്ചും ചർച്ച നടന്നതായാണ് സൂചന. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
അതോടൊപ്പം തന്നെ ഭീകരാക്രമണങ്ങൾക്കെതിരായി ഐക്യരാഷ്ട്ര സഭയുടെ യോഗത്തിലും ഇന്ത്യ നിലപാട് വ്യക്തമാക്കി. രാജ്യത്തിനെതിരെയുള്ള ഇത്തരം ആക്രമണങ്ങൾക്ക് സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിനായി ചില രാജ്യങ്ങളുടെ സഹായം കിട്ടുന്നുണ്ടെന്ന് ഇന്ത്യ പറഞ്ഞു. ഇതിനെതിരെ കൃത്യമായ പ്രവർത്തനം ഉണ്ടാകണമെന്നും രാജ്യം ആവശ്യപ്പെട്ടു. വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശൃംഗ്ലയാണ് ഇക്കാര്യം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ ഉന്നയിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona