കൊല്ലം: കേരളത്തിലെ സ്ത്രീ പീഡനങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിക്കുമെന്ന് സുരേഷ് ഗോപി എംപി. കൊല്ലം നിലമേലിലെ വിസ്മയയുടെ വീട്ടില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
നിലവിൽ ഉള്ള സാഹചര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് നല്‍കിയിട്ടുണ്ട്. അവര്‍ ആ റിപ്പോര്‍ട്ട് പരിശോധിക്കും. മാത്രമല്ല ചൊവ്വാഴ്ച പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘നമുക്ക് സ്ത്രീ പീഡനങ്ങള്‍ തടയാന്‍ നിയമങ്ങളുണ്ട്. അത് നടപ്പാക്കാന്‍ പോലീസുകാര്‍ തയ്യാറല്ലെങ്കില്‍ എന്തു ചെയ്യും. എല്ലാം പോലീസുകാരെ ഏല്‍പ്പിച്ച് മാറി നില്‍ക്കേണ്ടതില്ല. പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ തയ്യാറാക്കണം. പോലീസുകാരെ നീതി നടപ്പാക്കാന്‍ നിര്‍ബന്ധിക്കുന്നതാകണം ഈ സംവിധാനം. സ്ത്രീ പീഡനങ്ങള്‍ തടയാന്‍ പ്രത്യേക സംവിധാനം ആവശ്യമാണ്. പെണ്‍മക്കളുള്ള കുടുംബങ്ങള്‍ക്ക് ഇത്തരം സംഭവങ്ങള്‍ വലിയ ആശങ്കയാണ് സമ്മാനിക്കുക. സാമൂഹിക നീതി വകുപ്പ് മുന്‍കൈയ്യെടുത്ത് തടയാനുള്ള കാര്യങ്ങള്‍ ചെയ്യണം.’ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
ഭര്‍തൃഗൃഹത്തിലെ ശുചിമുറിയില്‍ വിസ്മയയെ ദൂരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഈ സംഭവത്തില്‍ നേരത്തെ വൈകാരികമായാണ് സുരേഷ് ഗോപി പ്രതികരിച്ചിരുന്നത്. ആ കുട്ടി എന്നെ വിളിച്ചിരുന്നുവെങ്കില്‍ ഞാന്‍ പോയി ഇറക്കികൊണ്ടുവരുമായിരുന്നു എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona