മുംബൈ: കൊങ്കൺ റെയിൽ പാതയിൽ വൈദ്യുതീകരണം 100 ശതമാനം പൂർത്തിയായതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സുസ്ഥിര വികസനത്തിന്റെ പുതിയ മാനദണ്ഡമാണിതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കൊങ്കൺ റെയിൽവേയിലെ ഉദ്യോഗസ്ഥരെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് കൊങ്കൺ പാതിയിലെ വൈദ്യുതീകരണം പൂർണ്ണമായും പൂർത്തീകരിച്ചത്. ഇതോടെ വൈദ്യുതി എൻജിനുകൾ ഘടിപ്പിച്ച തീവണ്ടികളും ഇതുവഴി ഓടിത്തുടങ്ങും. മുഴുവൻ പാതയുടേയും സുരക്ഷാ പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. സുരക്ഷാ കമ്മീഷ്ണറുടെ റിപ്പോർട്ട് ഉടൻ ലഭിക്കും. ചരക്കുവണ്ടികളാകും വൈദ്യുത എൻജിനിൽ ആദ്യം ഓടിത്തുടങ്ങുക.
മുംബൈ ഭാഗത്ത് റോഹ മുതൽ രത്‌നഗിരി വരെയും മംഗളൂരു ഭാഗത്ത് തോക്കൂർ മുതൽ കാർവാർ വരെയും നേരത്തെ തന്നെ വൈദ്യുതീകരണം പൂർത്തിയായിരുന്നു. ഈ മേഖലയിൽ ചരക്ക് ട്രെയ്‌നുകളും പാസഞ്ചർ ട്രെയ്‌നുകളുമാണ് ഓടുന്നത്. രത്‌നഗിരിമുതൽ കാർവാർ വരെയുള്ള 300 കിലോമീറ്റർ പാതയിലാണ് കഴിഞ്ഞ ദിവസം വൈദ്യുതീകരണം പൂർത്തിയായത്. വൈദ്യുത എൻജിനുകളിലേക്ക് മാറുന്നതോടെ ഇതുവഴിയുള്ള ട്രെയിനിന്റെ വേഗവും വർദ്ധിക്കും. റോഹമുതൽ തോക്കൂർ വരെയുള്ള 741 കിലോമീറ്റർ പാത വൈദ്യുതീകരിക്കുന്നതിനന് 1287 രൂപയാണ് ചെലവായത്.

