കെയ്‌റോ: ഈജിപ്‌ത് സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരക്കിട്ട പരിപാടികൾ. പ്രസിദ്ധമായ അൽ ഹക്കിം മോസ്‌ക് സന്ദർശിക്കും കൂടാതെ ഒന്നാം ലോകമഹായുദ്ധകാലത്ത് ഈജിപ്തിന് വേണ്ടി പോരാടിയ ധീരരായ ഇന്ത്യന്‍ സൈനികര്‍ക്ക് പ്രധാനമന്ത്രി മോദി ഹീലിയോപോളിസ് വാര്‍ ഗ്രേവ് സെമിത്തേരി സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. ഈജിപ്ഷ്യൻ പ്രസിഡന്റുമായുള്ള ഉന്നതതല യോഗവും സംയുക്ത വാർത്താ സമ്മേളനവും ഇന്ന് നടക്കും. രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ന് മടങ്ങും. 26 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്.
അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. ഈജിപ്ത് പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയും ഇന്ത്യന്‍ സമൂഹവുംമാണ് ഊഷ്‌മള സ്വീകരണമൊരുക്കി. പ്രധാനമന്ത്രി മോദിയെ ആവേശത്തോടെ വരവേല്‍ക്കാന്‍ കെയ്‌റോയിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ ഈജിപ്തിലെ ഇന്ത്യൻ സമൂഹം ഒത്തുകൂടിയിരുന്നു. ഇന്ത്യൻ ദേശീയ പതാക വീശിയും വന്ദേമാതരവും മോദി മോദി മുദ്രാവാക്യം മുഴക്കിയും അവർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശോജ്ജ്വല സ്വീകരണമൊരുക്കി. ഭാരതത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന സംഗീത നൃത്ത സാംസ്കാരിക പരിപാടികളും അരങ്ങേറി. സ്വീകരിക്കാന്‍ നിന്ന ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായി മോദി വ്യക്തിപരമായി അഭിവാദ്യം ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്തു.