ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്നാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നു. ഇതോടെ ഉത്തര്‍പ്രദേശിന്റെ വികസനത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ യോഗി സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പൊന്‍തൂവലാകാനൊരുങ്ങുകയാണ് കുശിനഗര്‍.
590 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നതാണ് കുശിനഗര്‍ അന്താരാഷ്‌ട്ര വിമാനത്താവളം. രാജ്യത്തിന്റെ 29-ാമത് അന്താരാഷ്‌ട്ര വിമാനത്താവളമാണിത്.
അതേസമയം ലക്‌നൗവിനും വാരണാസിയ്‌ക്കും ശേഷം ഉത്തര്‍പ്രദേശിന് ലഭിക്കുന്ന മൂന്നാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളമാണിത്.
ഈ മാസം 20ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയും പ്രധാനമന്ത്രിയ്‌ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കും.
മാത്രമല്ല ഉദ്ഘാടന ദിവസം കൊളംബോയില്‍ നിന്ന് ബുദ്ധമത സന്യാസിമാരും തീര്‍ത്ഥാടകരും ഉള്‍പ്പെടെ 125 അംഗപ്രതിനിധികളുമായി ആദ്യ അന്താരാഷ്‌ട്ര വിമാനം കുശിനഗര്‍ വിമാനത്താവളത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.