Monday, June 17, 2024
spot_img

തെരഞ്ഞെടുപ്പ് ചൂടിലേക്ക് കർണ്ണാടകയും തെലങ്കാനയും; തെക്കേ ഇന്ത്യ പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി; വികസന കാഹളം മുഴക്കി പ്രധാനമന്ത്രിയുടെ കർണ്ണാടക തെലങ്കാന സന്ദർശനം ഇന്ന്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണ്ണാടക തെലങ്കാന സന്ദർശനം ഇന്ന്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. 10800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി കർണ്ണാടകയിൽ നിർവ്വഹിക്കുക. കൽബുർഗ്ഗിയിലടക്കം അദ്ദേഹത്തിന് പൊതു പരിപാടികളുണ്ട്. 7000 കോടി രൂപയുടെ വികസന പദ്ധതികളാണ് തെലങ്കാനയിൽ അദ്ദേഹം നാടിന് സമർപ്പിക്കുക. 699 കോടി രൂപ മുടക്കി നടക്കുന്ന സെക്കന്ദരാബാദ് റയിൽവേ സ്റ്റേഷൻ നവീകരണം ഇതിൽ ശ്രദ്ധേയമാണ്. തുടർന്ന് ഹൈദരാബാദിൽ കൂറ്റൻ റാലിയിലും പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും. അതിനു ശേഷം അദ്ദേഹം മഹാരാഷ്ട്രയിലേക്ക് പോകും. കർണ്ണാടക തെലങ്കാന സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതുകൊണ്ട് തന്നെ ബിജെപി സംസ്ഥാന ഘടകങ്ങളെ പ്രധാനമന്ത്രിയുടെ സന്ദർശനം ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.
.
2024 ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തെക്കേ ഇന്ത്യയിൽ വലിയ മുന്നേറ്റമാണ് ലക്ഷ്യം വയ്ക്കുന്നത്. അതിനു മുന്നേ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്ന നിലയിൽ കർണ്ണാടക തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകൾ ബിജെപിക്ക് നിർണ്ണായകമാണ്. കർണ്ണാടകയിൽ ബിജെപി ഭരണകക്ഷിയാണ്. അവിടെ കൂടുതൽ സീറ്റുകളോടെ ഭരണം നിലനിർത്തുക എന്നതാണ് ബിജെപിയുടെ ലക്‌ഷ്യം. തെലങ്കാനയിലാകട്ടെ ബിജെപിയ്ക്ക് നിലവിൽ 2 സീറ്റുകൾ മാത്രമാണുള്ളതെങ്കിലും സംസ്ഥാനത്ത് ബിജെപിക്കനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് മുതലെടുത്ത് ത്രിപുര മോഡൽ അട്ടിമറിയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. അടുത്തിടെ നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രവർത്തന മാതൃക പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഇതേ മാതൃകയിൽ കർണ്ണാടകയിലും തെലങ്കാനയിലും തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി ശ്രമിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് പ്രചാരണം നിയന്ത്രിക്കാനും സാധ്യതയുണ്ട്.

Related Articles

Latest Articles