Friday, May 3, 2024
spot_img

അബുദാബിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ നേരിട്ടെത്തി സ്വീകരിച്ചത് കിരീടാവകാശി; യു എ ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച അൽപ്പസമയത്തിനുള്ളിൽ; ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തും; നരേന്ദ്ര മോദിയുടെ യു എ ഇ സന്ദർശനത്തിന് തുടക്കം

അബുദാബി: രണ്ടു ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇയിലെത്തി. അബുദാബിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാൻ നേരിട്ട് വിമാനത്തവാളത്തിലെത്തി. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അഞ്ചാമത്ത യുഎഇ സന്ദര്‍ശനമാണിത്. ഇന്ത്യയുടേയും യുഎഇയുടേയും വളര്‍ച്ചയ്ക്ക് ഈ സന്ദര്‍ശനം മുതല്‍ക്കൂട്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും കൂടുതൽ സഹകരണം ഉറപ്പാക്കും. യുഎഇയും ഇന്ത്യയും തമ്മില്‍ രൂപയില്‍ വ്യാപാരം നടത്തുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണാപത്രം ഒപ്പുവെച്ചേക്കും. ഉച്ചയ്ക്ക് 12.50നാണ് ഇന്ത്യ യുഎഇ ഉഭയകക്ഷി ചര്‍ച്ച.

ഇന്ത്യ യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതിയും ഇരുനേതാക്കളും വിലയിരുത്തും. കൂടാതെ ദില്ലി ഐഐടിയുടെ ഓഫ് ക്യാമ്പസ് അബുദാബിയില്‍ തുടങ്ങുന്ന കാര്യത്തിലും ധാരണാപത്രം ഒപ്പിടും. ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് യുഎഇയെ ഔദ്യോഗികമായി പ്രധാനമന്ത്രി ക്ഷണിക്കും. കഴിഞ്ഞ 09 വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ വലിയ വർദ്ധനവാണുണ്ടായത്. അത് ഇനിയും വർദ്ധിപ്പിക്കാനുള്ള സാധ്യതകൾ പ്രധാനമന്ത്രി ആരായും. നിലവിലെ 6000 കോടിയുടെ വ്യാപാരം 10000 കൊടിയിലെത്തിക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. കോപ്പ് 28 പ്രസിഡന്റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇരുപത്തെട്ടാമത്‌ ഐക്യരാഷ്ട്ര സഭാ ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസ് ആണ് കോപ്പ് 28. യു എ ഇ ആണ് അദ്ധ്യക്ഷസ്ഥാനത്ത്. 2023 മുതൽ നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് സമ്മേളനം.

അക്ഷര്‍ധാം മാതൃകയില്‍ അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ (ബാപ്‌സ് ഹിന്ദു മന്ദിര്‍ ) നിര്‍മാണ പുരോഗതിയും പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തും. ബോച്ചസന്‍ നിവാസിയായ അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്തയുടെ പേരില്‍ അബുദാബിയില്‍ 45 കോടി ദിര്‍ഹം (ഏകദേശം 888 കോടി രൂപ) ചെലവിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. അബുദാബിയിലെ അബു മുറൈഖയില്‍ 27 ഏക്കറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഫൗണ്ടേഷന്‍ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് അബുദാബി ബാപ്‌സ് ഹിന്ദു മന്ദിര്‍ പ്രോജക്ട് എന്‍ജിനീയര്‍ അശോക് കൊണ്ടേട്ടി അറിയിച്ചിരുന്നു. തറയില്‍ നിന്ന് 4.5 മീറ്റര്‍ ഉയരത്തിലാണ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

യു എ ഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഇന്ത്യയുടെയും അറബ് ലോകത്തിന്റെയും പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതാണ് നിര്‍മാണം. അബുദാബി കിരീടാവകാശിയും യുഎഇ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ക്ഷേത്രം നിര്‍മിക്കാന്‍ 20,000 ചതുരശ്ര മീറ്റര്‍ സ്ഥലം നല്‍കിയിരുന്നു. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് യുഎഇ സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. 2018ല്‍ ദുബായ് പര്യടനത്തിനിടെ പ്രധാനമന്ത്രി മോദി അവിടെയുള്ള ഓപ്പറ ഹൗസില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്.

Related Articles

Latest Articles