കോയമ്പത്തൂർ: ഓൺലൈൻ ഭക്ഷ്യ ഡെലിവറി സൗകര്യമായ സ്വിഗ്ഗി ഡെലിവറി ഏജന്‍റിനെ മര്‍ദ്ദിച്ച ട്രാഫിക് പൊലീസുകാരന്‍ അറസ്റ്റില്‍. കോയമ്പത്തൂർ പീളമേട് പൊലീസ് സ്റ്റേഷന് സിഗ്നല്‍ ജങ്ഷനില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിംഗാനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ സതീഷ് ആണ് അറസ്റ്റിലായത്.ഭക്ഷ്യ ഡെലിവറി ഏജന്‍റായ കോയമ്ബത്തൂര്‍ നീലാമ്ബൂര്‍ സ്വദേശി മോഹനസുന്ദരം(32) ആണ് മര്‍ദ്ദനത്തിനിരയായത്.
കഴിഞ്ഞ ദിവസം പീളമേട് ജങ്ഷനില്‍ റോഡിലുടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ ഒരു സ്കൂള്‍ ബസിടിച്ച് ഇടിച്ച് നിര്‍ത്താതെ പോയി. ഇതുകണ്ട മോഹനസുന്ദരം ബസിനെ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ചോദ്യം ചെയ്തു. സംഭവസ്ഥലത്ത് എത്തിയ പൊലീസുകാരന്‍ ബസ് വിട്ടയക്കുകയും മോഹനസുന്ദരത്തെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കാന്‍ പൊലീസുണ്ടെന്നും ബസ് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യാന്‍ തനിക്കെന്താണ് അധികാരമെന്നും ചോദിച്ചായിരുന്നു മര്‍ദ്ദനം. ഇത് കണ്ടുനിന്നവഴിയാത്രക്കാരില്‍ ചിലര്‍ ദൃശ്യങ്ങൾ മൊബൈല്‍ഫോണില്‍ പകര്‍ത്തി. ഈ വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ വൈറൽ ആയി.
ഇതിനെത്തുടർന്ന് മോഹനസുന്ദരം സിറ്റി പൊലീസ് കമീഷണര്‍ ഓഫിസില്‍ പരാതി നൽകുകയും സംഭവമറിഞ്ഞയുടന്‍ സതീഷിനെ പൊലീസ് കണ്‍ട്രോള്‍ മുറിയിലേക്ക് സ്ഥലംമാറ്റുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു. ഇതേ റൂട്ടില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ കടന്നുപോകാനിരിക്കെ മോഹനസുന്ദരം സ്കൂള്‍ ബസ് തടഞ്ഞ് ഗതഗാതക്കുരുക്ക് സൃഷ്ടിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ സതീഷ് മൊഴി നല്‍കി.

