സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എൻഎസ്എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ പോലീസ് കേസെടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗവും പ്രശസ്ത അഭിനേതാവുമായ ജി കൃഷ്ണകുമാർ രംഗത്ത് വന്നു. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെയാണ് എൻഎസ്എസ് നാമജപയാത്ര നടത്തിയത്. തുടർന്ന് പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനും കന്റോൺമെന്റ് പൊലീസ് കേസെടുത്തു. എഎന്‍എസ് വൈസ് പ്രസിഡന്റും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ എം. സംഗീത് കുമാറിനെ കണ്ടാലറിയാവുന്ന ആയിരം എന്‍.എസ്.എസ്. പ്രവര്‍ത്തകരെ പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്‍എസ്എസ് ഭാരവാഹിയെന്ന നിലയില്‍ കോട്ടയം ചങ്ങനാശ്ശേരിയിലെ വിലാസമാണ് തിരുവനന്തപുരത്ത് താമസിക്കുന്ന സംഗീത് കുമാറിന്റേതായി എഫ്ഐആറില്‍ ചേര്‍ത്തിരിക്കുന്നത്.
സിറ്റി പോലീസ് കമ്മിഷണര്‍, ഫോര്‍ട്ട് എ.സി, കന്റോണ്‍മെന്റ് എ.സി, ഡി.ജി.പി. എന്നിവരെ മെയില്‍ വഴി അറിയിച്ചിരുന്നെന്നും തുടര്‍പ്രതിഷേധം എന്‍.എസ്.എസ്. നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും എം. സംഗീത് കുമാർ പ്രതികരിച്ചിരുന്നു വിഷയത്തില്‍ എല്ലാ പ്രതികരണങ്ങളും നേതൃത്വം അവലോകനം ചെയ്യുമെന്നും അതനുസരിച്ച് ഭാവി പരിപാടികള്‍ ആസൂത്രണംചെയ്ത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ജി കൃഷ്ണകുമാർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം
നന്ദി.
സമാധാനമായി നാമം ജപിച്ചു പ്രതിഷേധിച്ചവരെ പോലീസിനെക്കൊണ്ട് പിടിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യിച്ചതുവഴി, ആഭ്യന്തമന്ത്രികൂടിയായ താങ്കളും താങ്കളുടെ പാർട്ടിയും ആരോടോപ്പമാണെന്നും, ഇന്നാട്ടിലെ ബഹുഭൂരിപക്ഷമായ ഹിന്ദുമതവിശ്വാസികളോടുള്ള താങ്കളടക്കമുള്ളവരുടെ നിലപാടും വെറുപ്പും പരസ്യമാക്കിയതിനും…
ഷംസീറിനെയും ഗോവിന്ദനെയും നിരുപാധികം പിന്തുണയ്ക്കുന്നതിനും…
പ്രീണിപ്പിക്കണ്ടവരെ പിണക്കാതിരിക്കാനും പ്രീതിപ്പെടുത്താൻ കൂടിയും വേണ്ടി കഴിഞ്ഞ നൂറു നൂറ്റെഴുപതു ദിവസങ്ങളായി തുടരുന്ന മൗനം ഇപ്പോഴും തുടരുന്നതിനും…
എന്ന്,
താങ്കൾ ഭരിക്കുമ്പോൾ എന്തും അനുഭവിക്കാനും എന്നും ചവിട്ടിത്തേക്കപ്പെടാനും മാത്രം യോഗമുള്ള ബഹുഭൂരിപക്ഷത്തിൽപ്പെട്ട ഒരു പ്രജ…