ദില്ലി: നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യും. ഇത് രണ്ടാം തവണയാണ് ഇ.ഡി രാഹുലിന് നോട്ടീസ് നൽകുന്നത്. വിദേശത്തായിരുന്നതിനാൽ നേരത്തെ രാഹുൽ ഹാജരായിരുന്നില്ല. ചോദ്യംചെയ്യലിനായി പാർട്ടി ആസ്ഥാനത്തുനിന്ന് ഇഡി ഓഫിസിലേക്കു നടന്നുപോകാനാണു രാഹുലിന്റെ തീരുമാനം. രാഹുലിനൊപ്പം എംപിമാരും പാർട്ടി നേതാക്കളും അണിനിരക്കുമെന്നാണ് അറിയിച്ചിരുന്നത്. എഐസിസി ആസ്ഥാനത്തുനിന്ന് ഇഡി ഓഫിസുവരെ റാലി നടത്താനായിരുന്നു തീരുമാനം. അതേസമയം രാഹുൽ ഗാന്ധിക്കൊപ്പം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ റാലിക്ക് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്. എ ഐ സി സി ആസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. മാർച്ച് നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ട്. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലുള്ള ചോദ്യം ചെയ്യലിനായി തിങ്കളാഴ്ചയാണ് രാഹുൽ ഇഡി ഓഫിസിൽ ഹാജരാകേണ്ടത്.
നാഷണൽ ഹെറാൾഡ് പത്രത്തിന് കോൺഗ്രസ് പാർട്ടി വായ്പ്പ നൽകുകയും ആ വായ്പ്പക്ക് പകരമായി നെഹ്‌റു കുടുംബം ആസ്തികൾ ഏറ്റെടുത്ത് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദനവും കള്ളപ്പണം വെളുപ്പിക്കലും നടന്നു എന്നതാണ് കേസ്. കോൺഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിയും കേസിൽ പ്രതിയാണ്. കോവിഡ് ബാധിക്കുകയും അസുഖം മൂർച്ഛിക്കുകയും ചെയ്തതിനാൽ സോണിയ ഇതുവരെ ഇ.ഡി ക്കു മുന്നിൽ ഹാജരായിട്ടില്ല.