വയനാട്: എസ് എസ് ഐയുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികളുടെ ഫോണുകൾ വിശദമായി പരിശോധിക്കും. സിദ്ധാർത്ഥിനെ മർദ്ദിക്കുന്ന ദൃശ്യമോ ചിത്രമോ പ്രതികൾ എടുത്തിരുന്നോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഉടൻ പരിശോധന പൂർത്തിയാക്കും. മരണ ശേഷം പ്രതികൾ നടത്തിയ സന്ദേശ കൈമാറ്റവും കേസിൽ നിർണായകമെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
അതേസമയം, സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച പ്രധാന പ്രതി സിൻജോ ജോൺസൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണെന്ന് പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തിയതോടെ സിദ്ധാര്‍ത്ഥിന് ദാഹജലം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയായി. പ്രതിപ്പട്ടികയിലേക്ക് മറ്റുചിലർ ഉൾപ്പെടാനുള്ള സാധ്യതയും കൂടിയുണ്ട്. സിദ്ധാര്‍ത്ഥൻ അനുഭവിച്ചത് കൊടും ക്രൂരതയാണെന്നാണ് വിദ്യാര്‍ത്ഥികൾ പോലീസിന് നല്‍കുന്ന മൊഴി. കരാട്ടെയില്‍ ബ്ലാക്ക് ബെൽട്ടുനേടിയ പ്രധാനപ്രതി സിൻജോ ജോൺസൺ അഭ്യാസ മികവ് മുഴുവൻ സിദ്ധാര്‍ത്ഥന് മേൽ പ്രയോഗിച്ചു. ഒറ്റച്ചവിട്ടിന് താഴെയിട്ടു. ദേഹത്ത് തള്ളവിരൽ പ്രയോഗം. മര്‍മ്മം നന്നായി അറിയാവുന്ന സിൻജോയുടെ കണ്ണില്ലാ ക്രൂരത ആരെയും ഞെട്ടിക്കുന്നതാണ്.