തിരുവനന്തപുരം: രാജ്ഭവനു മുന്നിലൂടെ കാറിൽ പോയ എഡിജിപിയെ സല്യൂട്ട് ചെയ്തില്ലെന്ന പേരിൽ 20 പൊലീസുകാർക്കു മലപ്പുറം പാണ്ടിക്കാട്ട് ശിക്ഷാ പരിശീലനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്നലെ രാവിലെ പത്തോടെ രാജ്ഭവനു മുന്നിലൂടെ കടന്നുപോയതായി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ അവിടെ സമരക്കാരെ തടയാൻ നിയോഗിച്ചിരുന്ന പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസുകാർ അതു കണ്ടില്ല.
തുടർന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന 20 പൊലീസുകാരെയും ഹാജരാക്കാൻ ബറ്റാലിയൻ ഡിഐജി പി.പ്രകാശ് നിർദേശം നൽകി. സമരഡ്യൂട്ടി കഴിഞ്ഞ പൊലീസുകാരെ പേരൂർക്കട എസ്എപി ക്യാംപിലേക്ക് അടിയന്തരമായി വിളിപ്പിച്ചു. തുടർന്നു കമൻഡാന്റ് ഇവരെ ഡിഐജിക്കു മുന്നിൽ ഹാജരാക്കി. മേലുദ്യോഗസ്ഥരെ ബഹുമാനിച്ചില്ലെന്ന പേരിൽ ഡിഐജി പൊലീസുകാരെ ശാസിച്ചു. പിന്നാലെ മുഴുവൻ പേരെയും പാണ്ടിക്കാടുള്ള ആർആർഎഎഫ് ബറ്റാലിയനിൽ 7 ദിവസത്തെ ശിക്ഷാ പരേഡിനു വിട്ടു.
17 ദിവസത്തെ ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയവരാണ് എല്ലാവരും. ആളില്ലെന്ന പേരിൽ ഇവർക്കു 3 ദിവസത്തെ അധിക ഡ്യുട്ടിയും നൽകിയതിന് പിന്നാലെയാണ് അടുത്ത ശിക്ഷ