ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ കൊലപ്പെടുത്തുന്നതിന് മുൻപ് പോപ്പുലർഫ്രണ്ട് ഭീകരവാദികൾ തയ്യാറാക്കിയ കൊലപ്പെടുത്താനുള്ളവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത് നൂറിലധികം ആർഎസ്എസ് ബിജെപി പ്രവർത്തകർ. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ മുതൽ സാധാരണക്കാർ വരെയുള്ളവരെയാണ് പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ ലക്ഷ്യമിട്ടെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണ് പരിശോധിച്ചതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
വിഷുദിനത്തിലുണ്ടായ സുബൈറിന്റെ കൊലപാതകത്തിലെ പ്രത്യാക്രമണത്തിന് വേണ്ടിയാണ് പോപ്പുലർ ഫ്രണ്ട് കലാപത്തിന് പദ്ധതിയിട്ടത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു പദ്ധതി. ഇതിന് വേണ്ടി പട്ടാമ്പിയിൽ നിന്നുള്ള സംഘം പാലക്കാട് എത്തി. കൊലപാതകത്തിന് വേണ്ടി വിദഗ്ധ പരിശീലനം ലഭിച്ച പ്രവർത്തകരെ ഏകോപിപ്പിച്ചു. 24 മണിക്കൂറായിരുന്നു നേതൃത്വം കൊലയാളികൾക്ക് നൽകിയിരുന്ന സമയം. ഇതിനുള്ളിൽ ആളെ കൃത്യമായി വകവരുത്തണമെന്നായിരുന്നു നേതൃത്വം നൽകിയ നിർദ്ദേശം.
കൊലപ്പെടുത്താനായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വേണുഗോപാൽ ഉൾപ്പെടെ നൂറിലധികം പ്രവർത്തകരുടെ ലിസ്റ്റ് തയ്യാറാക്കി. ഇതിൽ ഏറ്റവും ഒടുവിലത്തെ ഇരയായിരുന്നു ശ്രീനിവാസൻ. അവസാന നിമിഷം എളുപ്പത്തിൽ കൃത്യം നടത്താം എന്നതിനാലാണ് ശ്രീനിവാസനെ തേടി പ്രതികൾ എത്തിയത്.
കഴിഞ്ഞ ദിവസം പിടിയിലായ ബാസിത്, റിഷിൽ എന്നിവരാണ് പോപ്പുലർ ഫ്രണ്ടിന് വേണ്ടി കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്. സുബൈർ കൊല്ലപ്പെട്ടതിന് 24 മണിക്കൂറിനുള്ളിൽ പട്ടികയിൽ ഉൾപ്പെട്ടവരുടെ വീടുകളിലും പരിസര പ്രദേശങ്ങളിലും പ്രതികൾ പരിശോധനയും നടത്തി. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളുടെ മൊബൈൽ ഫോണ് പരിശോധിച്ചതിൽ നിന്നാണ് കൊലപാതകത്തിന് മുൻപ് പോപ്പുലർ ഫ്രണ്ട് നടത്തിയ ആസൂത്രണത്തിലെ ചുരുൾ അഴിയുന്നത്. പട്ടിക തയ്യാറാക്കിയുള്ള കൊലപാതകം ഏറെ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. ജില്ലയിൽ മറ്റൊരു അനിഷ്ട സംഭവം നടക്കാതിതിരിക്കാനുള്ള ജാഗ്രതയിൽ തുടരുകയാണ് പോലീസ്.
ഇന്നലെ രാവിലെയോടുകൂടിയായിരുന്നു, ശ്രീനിവാസിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഒരു ആയുധം കൂടി കണ്ടെത്തിയത്. വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കൊടുവാൾ ആണ് കണ്ടെടുത്തത്. അറസ്റ്റിലായ അബ്ദുറഹ്മാൻ , ഫിറോസ് എന്നിവരെ കല്ലേക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ നിന്നുമാണ് ആയുധം കണ്ടെത്തിയത്.
കല്ലേക്കാട് ഹസനിയ സ്‌കൂളിന്റെ പരിസരത്തായിരുന്നു തെളിവെടുപ്പ്. അബ്ദുൾ റഹ്മാൻ ആണ് പോലീസിന് ആയുധം കാണിച്ചു കൊടുത്തത് സ്‌കൂളിന്റെ പുറക് വശത്തുള്ള തോട്ടത്തിൽ വെളുത്ത കവറിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ ആയിരുന്നു ആയുധം. കൊടുവാളിൽ രക്തക്കറയുണ്ടായിരുന്നു. പ്രതി അബ്ദുറഹ്മാൻ വെട്ടാൻ ഉപയോഗിച്ച ആയുധം ആണ് ഇത്. ഫോറൻസിക് സംഘം ആയുധം പരിശോധിച്ചുവരികയാണ്.
കല്ലേക്കാട്ടെ തെളിവെടുപ്പിന് ശേഷം പ്രതികളെ മംഗലാംകുന്നിലേക്ക് കൊണ്ടുപോയി. കൃത്യം നടത്തിയ ശേഷം ഇരുവരും ഇവിടെയെത്തിയാണ് വസ്ത്രം മാറിയത്. ഇവർ സഞ്ചരിച്ച വാഹനവും ഇനി പോലീസിന് കണ്ടെത്താനുണ്ട്.