കുമളി: നവകേരള സദസിനെതിരെ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി. തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എം. സക്കീർ ഹുസെെനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ശുപാർശ പരിഗണിച്ച് പെരിയാർ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവുവാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പ്രവൃത്തി ഗുരുതരമായ അച്ചടക്കരാഹിത്യമായും, സർവ്വീസ് ചട്ടങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി 1930 ലെ കേരളാ സിവിൽ സർവ്വീസ് പെരുമാറ്റചട്ടം അനുസരിച്ചാണ് നടപടി
ഫേസ്ബുക്കിലും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലും നവകേരള സദസിനെതിരേയും പുതുതായി നിയമിതനായ മന്ത്രിക്കെതിരേയും പരോക്ഷമായി വിമർശനം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്റുകൾ സക്കീർ ഹുസെെൻ പങ്കുവച്ചിരുന്നു. ഇത് ജനമധ്യത്തിൽ ശ്രദ്ധിക്കപ്പെട്ടതയോടെയാണ് നടപടി എന്നാണ് വിവരം.