ദില്ലി : ഇക്കഴിഞ്ഞ 23 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സേഫ് ലാൻഡ് ചെയ്ത് ചരിത്രം സൃഷ്ടിച്ച ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിൽ നിന്ന് പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടു. ലാൻഡറിന്റെ വാതിൽ തുറന്ന് റോവർ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങുന്നതിന്റെ വിഡിയോയാണ് ‘ഇങ്ങനെയാണ് ചന്ദ്രയാൻ 3ന്റെ റോവർ ലാൻഡറിൽനിന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയത്’ എന്ന അടിക്കുറിപ്പോടെ എക്സ് പ്ലാറ്റ്‌ഫോമിൽ ഐഎസ്ആർഒ പങ്കുവച്ചത്.
ദൗത്യം വിജയകരമായതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യം,ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യം എന്നീ ബഹുമതികൾ ഭാരതത്തിന് സ്വന്തമായിരുന്നു . പ്രഗ്യാൻ റോവർ ചന്ദ്രമണ്ണിൽ ഇറങ്ങിയതോടെ അശോക സ്തംഭം, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഐഎസ്ആർഒയുടെ ലോഗോ എന്നിവയാണ് ചന്ദ്രന്റെ മണ്ണിൽ പതിഞ്ഞത്. ഭൂമിയിലേതിന് സമാനമായി കാറ്റില്ലാത്തതിനാൽ അടയാളങ്ങൾ കാലാകാലം ചന്ദ്രന്റെ മണ്ണിലുണ്ടാകും.
… … and here is how the Chandrayaan-3 Rover ramped down from the Lander to the Lunar surface. pic.twitter.com/nEU8s1At0W
— ISRO (@isro) August 25, 2023
ലാൻഡറിൽനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് റോവർ സഞ്ചരിക്കുക. ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ, ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ്\ എന്നീ ശാസ്ത്രീയ ഉപകരണങ്ങൾ റോവറിലുണ്ട്. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്സ്എസ് പരിശോധിക്കുക, ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ, പൊട്ടാസ്യം, കാത്സ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെക്കുറിച്ച് പഠിക്കുക തുടങ്ങിയ കാര്യങ്ങൾ യഥാക്രമം ഈ ഉപകരണങ്ങൾ ചെയ്യും . ഇവ താമസിയാതെ പ്രവർത്തിക്കാൻ തുടങ്ങും. സ്വയം വിലയിരുത്തിയതും റോവറിൽ നിന്നുള്ളതുമായ വിവരങ്ങൾ വിക്രം ലാൻഡർ റേഡിയോ തരംഗങ്ങൾ വഴി ബെംഗളൂരു ബയലാലുവിലെ ഡീപ് സ്പേസ് നെറ്റ്‍വർക്ക് ആന്റിനകളിലേക്കു കൈമാറും. നേരിട്ട് വിവരം കൈമാറാൻ വിക്രമിന് ശേഷിയുണ്ട്. തുടർന്ന് ബെംഗളൂരുവിലെ ഇസ്ട്രാക് കൺട്രോൾ സ്റ്റേഷൻ ലഭിച്ച ഡേറ്റകൾ വിശകലനം ചെയ്യും. ആശയവിനിമയത്തിന് എന്തെങ്കിലും തടസ്സം നേരിട്ടാൽ ചന്ദ്രയാൻ 2 ഓർബിറ്റർ ഉപയോഗിച്ചും ആശയവിനിമയം നടത്താനാകും. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും വിവിധ കേന്ദ്രങ്ങളും ഈ പ്രവർത്തനത്തിൽ ഐഎസ്ആർഒയെ സഹായിക്കുന്നുണ്ട്.