ചൈന-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചയിൽ പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധം മെച്ചപ്പെടുത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം മെച്ചപ്പെടുത്തുന്നത് ലോകത്തിന്റെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വികസനത്തിനും ഉതകുമെന്നും അതിർത്തി മേഖലയിൽ ശാന്തവും സമാധാനവും ഉണ്ടാകണമെന്നും ചർച്ചയിൽ ഷി ജിന്‍പിംഗ് വ്യക്തമാക്കി.ഇരു രാജ്യങ്ങളും തങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള താൽപ്പര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണമെന്നും അതിർത്തി പ്രശ്നം ശരിയായി കൈകാര്യം ചെയ്യണമെന്നും അങ്ങനെ “അതിർത്തി മേഖലയില്‍ ശാന്തതയും സമാധാനവും സംയുക്തമായി സംരക്ഷിക്കാന്‍ കഴിയുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.
ബ്രിക്‌സ് ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കയിൽ വേദി പങ്കിടുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഒപ്പം നടക്കുന്നതും ഹ്രസ്വ സംഭാഷണം നടത്തുന്നതും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഹ്രസ്വ കൂടിക്കാഴ്ചയിൽ, ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളുടെ പടിഞ്ഞാറൻ സെക്ടറിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽഎസി) പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ പ്രധാനമന്ത്രി മോദി ഷി ജിൻപിങ്ങിനെ അറിയിച്ചതായി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര പറഞ്ഞു.