അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് പ്രധാന ഉത്തരവുമായി മൗറീഷ്യസ് സർക്കാർ. 140 കോടി ഭാരതീയരുടെ സ്വപ്ന സാക്ഷാത്കാരമായ 22-ന് നടക്കുന്ന അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന സമയം പ്രാർത്ഥനകൾ നടത്തുന്നതിനായി ഹൈന്ദവ വിശ്വാസികളായ സർക്കാർ ജീവനക്കാർക്ക് രണ്ട് മണിക്കൂർ ഇടവേള നൽകുമെന്ന് ഭരണകൂടം ഉത്തരവിറക്കി. ഹിന്ദു ഓർഗനൈസേഷനുകളുടെ അഭ്യർത്ഥന പ്രകാരമാണ് സർക്കാർ നീക്കം. മൗറീഷ്യസിലുടനീളമുള്ള ഹൈന്ദവ വിശ്വാസികളായ സർക്കാർ ജീവനക്കാർക്ക് വേണ്ടിയാണ് നടപടിയെന്നും മൗറീഷ്യസ് സർക്കാർ വ്യക്തമാക്കി.
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ആഘോഷിക്കുന്നതിനായി ലോകത്തിന്റെ വിവിധയിടങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 22 ന് അമേരിക്കയിലുടനീളമുള്ള ക്ഷേത്രങ്ങളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ആരംഭിക്കും.
“ഞങ്ങൾ ഈ പ്രതിഭാസത്തിന്റെ ഭാഗമാകുന്നത് ഞങ്ങളുടെ ഭാഗ്യവും അനുഗ്രഹവുമാണ്, നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനും പോരാട്ടത്തിനും ശേഷം ഞങ്ങളുടെ സ്വപ്നങ്ങളുടെ ക്ഷേത്രം യാഥാർത്ഥ്യമാകുകയാണ്. അമേരിക്കയിലെയും കാനഡയിലെയും വിശ്വാസികൾ ആവേശത്തിലാണ്. ഭഗവാൻ ശ്രീരാമനെ അദ്ദേഹത്തിന്റെ മന്ദിരത്തിൽ സ്വീകരിക്കാൻ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, ”ഹിന്ദു മന്ദിർസ് എംപവർമെന്റ് കൗൺസിൽ (എച്ച്എംഇസി) തേജൽ ഷാ തിങ്കളാഴ്ച ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു. അമേരിക്കയിലുടനീളമുള്ള 1,100-ലധികം ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്ന പരമോന്നത സ്ഥാപനമാണ് ഹിന്ദു മന്ദിർസ് എംപവർമെന്റ് കൗൺസിൽ