ദില്ലി: ആദ്യദിനം രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി 11 മത്സരാര്‍ഥികള്‍ നാമനിര്‍ദേശപത്രിക നല്‍കി. ദില്ലി, മഹാരാഷ്ട്ര, ബിഹാര്‍, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.
ഇവയില്‍ ഒരു പത്രിക കൃത്യമായ രേഖകളില്ലാത്തതിനാല്‍ തള്ളി. തെരഞ്ഞെടുപ്പ് കമീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ഇന്നലെയായിരുന്നു തുടക്കമായത്.
ജൂലൈ 18ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ജൂണ്‍ 29 വരെ പത്രിക സമർപ്പിക്കാവുന്നതാണ്. ജൂലൈ രണ്ടാണ് പിന്‍വലിക്കാനുള്ള അവസാന തിയതി. നാമനിര്‍ദേശം സമര്‍പ്പിച്ചവരില്‍ ബിഹാറിലെ സരണില്‍ നിന്ന് ലാലുപ്രസാദ് യാദവ് എന്ന ഒരു വ്യക്തിയും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ലമെന്‍റിലെ ഇരുസഭകളിലെയും അംഗങ്ങളും നിയമസഭകളിലെയും കേന്ദ്രഭരണപ്രദേശങ്ങളായ പുതുച്ചേരി, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ തെരഞ്ഞടുക്കപ്പെട്ട അംഗങ്ങളുമുള്‍പ്പെടുന്ന ഇലക്ടറല്‍ കോളജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.

