ദില്ലി: ജനവിധി തേടാനൊരുങ്ങി പഞ്ചാബ്(Punjab Election 2022). സംസ്ഥാനത്ത് ഇനി തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. അതേസമയം രാജ്യത്തെ പ്രമുഖ സിഖ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാന മന്ത്രി നരേന്ദ്രമോദി. രാവിലെ ഏഴ് മണിയ്‌ക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. പഞ്ചാബ് തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേയാണ് അദ്ദേഹം സിഖ് നേതാക്കളുമായുള്ള തന്റെ സൗഹൃദം വീണ്ടും പുതുക്കിയിരിക്കുന്നത്. ബിജെപി നേതാവ് മജീന്ദർ സിംഗ് സിർസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാനമന്ത്രിയെ കാണാൻ എത്തിയത്.
ദില്ലി ഗുരുദ്വാര കമ്മിറ്റി അദ്ധ്യക്ഷൻ ഹർമീദ് സിംഗ് കൽക്ക, പത്മശ്രീ ജേതാവ് ബാബ ബാൽബീർ സിംഗ്, സാന്ത് ബാബ മേജർ സിംഗ് വാ, മുഖി ദേരാ ബാബാ തര, മജീന്ദർ സിംഗ് ഭാട്ടിയ മുതലായ നേതാക്കളും സംഘത്തിൽ ഉണ്ടായിരുന്നു. സിഖ് ജനതയനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങൾ നേതാക്കൾ പ്രധാനമന്ത്രിയുമായി പങ്കുവച്ചു.
അതേസമയം 2022 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്ന് വൈകിട്ട് 6 ന് അവസാനിക്കും. ഫെബ്രുവരി 20 നാണ് തിരഞ്ഞെടുപ്പ് നടക്കുക. എല്ലാ തിരഞ്ഞെടുപ്പ് റാലികളും പൊതു യോഗങ്ങളും അവസാനിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുകയായിരുന്നു. ഇനി അവശേഷിക്കുന്ന 2 ദിവസം വീടുതോറുമുള്ള നിശബ്ദ പ്രചാരണം നടത്താം. സംസ്ഥാനത്തെ 117 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. രാവിലെ 8 നും വൈകുന്നേരം 6 നും ഇടയിലാണ് വേട്ടെടുപ്പ്. സംസ്ഥാനത്തിന്റെ 23 ജില്ലകളിലെ ക്രമസമാധാനം, ചെലവ്, പൊതു ആവശ്യങ്ങൾ എന്നിവ പരിശോധിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.