ദില്ലി: കഴിഞ്ഞ പത്തു വർഷം കൊണ്ടുണ്ടായത് പുതിയ ഭാരതത്തിന്റെ ഉദയമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സംയുക്ത സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. നരേന്ദ്രമോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ അഭിസംബോധന. രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെ കടന്നുപോകുകയാണ്. രാമക്ഷേത്രവും ജമ്മുകശ്മീർ പുനഃസംഘടനയും ശ്രദ്ധേയമായ നേട്ടങ്ങളാണ്. ദാരിദ്ര്യ നിർമ്മാർജ്ജനം രാജ്യത്ത് യാഥാർഥ്യമായി. നാരീശക്തി എന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. വനിതാ സംവരണബിൽ പാസാക്കിയത് ചരിത്ര നേട്ടമാണ്. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞു.
രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെ ഉദ്ധരിക്കാൻ സർക്കാരിന് സാധിച്ചു. ഗോത്രവർഗ്ഗ വിഭാഗങ്ങളെയും വനവാസികളെയും മുഖ്യധാരയിലേക്ക് ഉയർത്താൻ കഴിഞ്ഞു. ആദിവാസി ഊരുകളിൽ ഇന്ന് വൈദ്യുതിയും കുടിവെള്ളവുമെത്തി. പത്തു കോടി പാവപ്പെട്ട സ്ത്രീകൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകി ശാക്തീകരിച്ചു. കർഷകർക്ക് താങ്ങുവിലയായി മാത്രം 18 ലക്ഷം കോടി രൂപ വിതരണം ചെയ്‌തു. സൗജന്യ ഗ്യാസ് കണക്ഷനും പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പാവപ്പെട്ടവർക്ക് ലഭിച്ചു. പി എം കിസാൻ പദ്ധതിയിലൂടെ 2 ലക്ഷം കോടി രൂപ വിതരണം ചെയ്തു.
ചരിത്രത്തിൽ സമാനതകളില്ലാത്ത അടിസ്ഥാന സൗകര്യ വികസനമാണ് രാജ്യത്ത് നടക്കുന്നത്. ദേശീയ പാതയുടെ വികസനം ശ്രദ്ധേയമായിരുന്നു. 1300 റെയിൽവേ സ്റ്റേഷനുകൾ രാജ്യത്ത് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചിട്ടുണ്ട്. അടുത്ത 25 കൊല്ലത്തെ വികസന പദ്ധതികൾക്ക് സർക്കാർ അന്തിമരൂപം നൽകിയിട്ടുണ്ട്. പ്രതികൂല സാഹചര്യത്തിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ലോകത്തിന് മാതൃകയായി വളർന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
രാവിലെ പതിനൊന്ന് മണിയോടെയാണ് രാഷ്ട്രപതി പാർലമെന്റ് മന്ദിരത്തിൽ സംയുക്ത സഭയെ അഭിസംബോധനയ്ക്കായി എത്തിയത്. പതിവിന് വിപരീതമായ ചടങ്ങുകളോടെയാണ് രാഷ്ട്രപതിയെ പാർലമെന്റ് മന്ദിരത്തിലേക്ക് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്‌സഭാ സ്പീക്കറും ചെങ്കോലുമായി വന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായാണ് രാഷ്ട്രപതി ദ്രൗപദി മുർമു എത്തുന്നത് .
തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച
പ്രതിഷേധങ്ങൾ വകവയ്ക്കാതെ തിരുവനന്തപുരം മുട്ടത്തറയിൽ പോലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. എന്നാൽ മോട്ടോർ വാഹനവകുപ്പ്…
പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 304, 337…