ദില്ലി: പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം (Parliament Session) ആരംഭിച്ചു. കോവിഡ് പോരാളികളെയും, സ്വാതന്ത്ര്യ സമര സേനാനികളെയും നമിച്ചുകൊണ്ടാണ് രാഷ്‌ട്രപതി നയപ്രഖ്യാപനത്തിന് തുടക്കമിട്ടത്. ലക്ഷക്കണക്കിന് സ്വാതന്ത്രസമര സേനാനികളുടെ ബലിദാനമാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം. 75വർഷത്തെ രാജ്യത്തിന്റെ വികസന മുന്നേറ്റത്തിൽ സംഭാവന നൽകിയ ചെറുതും വലുതുമായ എല്ലാവരേയും നമിക്കുന്നതായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ഈ വർഷം തുടക്കം മുതൽ സ്വാതന്ത്ര്യസമരസേനാനികളെ എല്ലാ അർത്ഥത്തിലും ആദരിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ പരിപാടികൾ നടന്നുവരുന്നത്.
അതോടൊപ്പം സുഭാഷ് ചന്ദ്രബോസ് ജയന്തിയും ദേശീയ യുദ്ധസ്മാരക പരിപാടികളും രാഷ്‌ട്രപതി ഓർമ്മിപ്പിച്ചു. അതേസമയം സർക്കാർ മുന്നോട്ടുവയ്ക്കുന്നത് അടുത്ത 25 വർഷത്തെ വികസനമാണ് എന്നും രാഷ്ട്രപതി പറഞ്ഞു.വാക്സിൻ നിർമ്മാണത്തിൽ രാജ്യം നേട്ടമുണ്ടാക്കി. മുതിർന്ന പൗരന്മാരിൽ 90 ശതമാനം പേർക്കും വാക്സിൻ നൽകി. കൗമാരക്കാരുടെ വാക്സിനേഷനും സമയബന്ധിതമായി നടത്തി. കോവിഡ് വെല്ലുവിളികൾ പെട്ടെന്ന് അവസാനിക്കില്ല.
എന്നാൽ ഇതിനെ പ്രതിരോധിച്ച് നിർത്താൻ, ജനങ്ങൾക്ക് താങ്ങാകുന്ന വിവിധ പദ്ധതികൾ കേന്ദ്രസർക്കാർനടപ്പിലാക്കി. ആയുഷ്മാൻ ഭാരത് കാർഡ് ന്യായമായ ചികിത്സ ഉറപ്പാക്കി. അംബേദ്കറുടെ തുല്യതാ നയമാണ് രാജ്യം പിന്തുടരുന്നത്. 6 കോടി ജനങ്ങൾക്ക് കുടിവെള്ളം എത്തിച്ചുവെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. അതോടൊപ്പം സ്ത്രീ ശാക്തീകരണമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും, മുത്തലാഖ് നിരോധനം വനിതാ ശാക്തീകരണത്തിലെ പ്രധാന ഏടാണെന്നും രാഷ്ട്രപതി വിവാഹപ്രായം ഉയർത്തുന്നതിന് പരാമർശിച്ച് പാർലമെന്റിൽ പറഞ്ഞു.