ദില്ലിയിൽ നടക്കുന്ന ബിജെപി ദേശീയ കൺവൻഷനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത നൂറു ദിവസം ഊർജത്തോടെ പ്രവർത്തിക്കണമെന്നു അദ്ദേഹം ബിജെപി നേതാക്കളോടു ആഹ്വാനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഓരോ പദ്ധതിയുടെയും ഗുണഫലങ്ങൾ ഗുണഭോക്താക്കളിലേക്കും പുതിയ ഓരോ വോട്ടർമാരിലേക്കും എത്തണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി അഴിമതിരഹിത സർക്കാരാണ് കഴിഞ്ഞ പത്തുവർഷം രാജ്യം ഭരിച്ചതെന്നും കോൺഗ്രസ് – ബിജെപി സർക്കാരുകൾ തമ്മിലുള്ള വ്യത്യാസം ഇതാണെന്നും പറഞ്ഞു.
‘‘ഞാൻ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് ജീവിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കു വേണ്ടി നിയമങ്ങൾ നടപ്പാക്കിയ സര്‍ക്കാരാണിത്. ബലാത്സംഗത്തിനു വധശിക്ഷ ഉറപ്പാക്കി. സമൂഹത്തിൽ തഴയപ്പെട്ടവർക്കു വേണ്ടിയാണു സർക്കാർ പ്രവർത്തിച്ചത്. ബിജെപി കേഡർമാർ രാജ്യത്തിനു വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുകയാണ്. പുതിയ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള സമയമായി. അഴിമതിരഹിത സർക്കാരാണ് കഴിഞ്ഞ പത്തുവർഷം രാജ്യം ഭരിച്ചത്. കോൺഗ്രസ് – ബിജെപി സർക്കാരുകൾ തമ്മിലുള്ള വ്യത്യാസം ഇതാണ്.
ഭാരതത്തിന്റെ മുന്നേറ്റം ലോകം മനസിലാക്കി തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യം കൈവരിച്ച നേട്ടങ്ങളെപ്പറ്റിയാണു ലോകരാജ്യങ്ങൾ സംസാരിക്കുന്നത്. എല്ലാ മേഖലയിലും നേട്ടമുണ്ടാക്കാനായി. അടുത്ത അഞ്ചുവർഷം ഭാരതത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കണം. ദരിദ്രരുടെയും മധ്യവർഗക്കാരുടെയും ജീവിതം കൂടുതൽ മെച്ചപ്പെടണം. കോടിക്കണക്കിനു സ്ത്രീകളുടെയും യുവാക്കളുടെയും ദരിദ്രരുടെയും സ്വപ്നങ്ങളാണ് മോദിയുടെയും സ്വപ്നങ്ങൾ. ചരിത്രപരമായ പല തീരുമാനങ്ങളും കഴിഞ്ഞ പത്തു വർഷത്തിനിടെയെടുത്തു.
അഞ്ചു നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമമിട്ട് രാമക്ഷേത്രം നിർമിക്കാനായി. ആർട്ടിക്കിൾ 370 റദ്ദാക്കി. രാജ്യത്തിനു വേണ്ടി പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നതിനൊപ്പം വനിതാ സംവരണ ബിൽ പാസാക്കാൻ സാധിച്ചു’’ – പ്രധാനമന്ത്രി നരേന്ദ്ര പറഞ്ഞു.