രാജ്‌കോട്ടിൽ വെന്നിക്കൊടി പായിച്ച് ഇന്ത്യൻ ടീം. ഇന്ത്യ ഉയർത്തിയ 557 റൺസ് എന്ന വമ്പൻ ലക്ഷ്യത്തിന് മുന്നിൽ പ്രതിരോധിച്ച് കളിച്ച് സമനില കണ്ടെത്താമെന്ന ഇംഗ്ലീഷ് പദ്ധതി സ്പിന്നർമാർക്കു മുന്നിൽ തകർന്നടിഞ്ഞതോടെ 434 റൺസിന്റെ റെക്കോർഡ് വിജയമാണ് ഇന്ത്യ നേടിയത്. 557 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 39.4 ഓവറിൽ 122 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. രവീന്ദ്ര ജഡേജ ഇന്ത്യയ്ക്കായി അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. വാലറ്റത്ത് 15 പന്തുകളിൽനിന്ന് 33 റൺസെടുത്ത മാര്‍ക് വുഡാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. സ്കോർ– ഇന്ത്യ: 445,430/4 ഡിക്ലയേർഡ്, ഇംഗ്ലണ്ട്: 319, 122. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 2–1ന് മുന്നിലെത്തി. ഇനി രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. പരമ്പരയിലെ നാലാം മത്സരം 23ന് റാഞ്ചിയിൽ നടക്കും
സാക് ക്രൗലി (26 പന്തിൽ 11), ബെൻ സ്റ്റോക്സ് (39 പന്തിൽ 15), ബെൻ ഫോക്സ് (39 പന്തിൽ 16), ടോം ഹാർട്‍ലി (36 പന്തിൽ 16) എന്നിവർക്ക് മാത്രമാണ് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ സാധിച്ചത്. സ്കോർ 15 ൽ നിൽക്കെ ബെന്‍ ഡക്കറ്റിനെ റൺഔട്ടാക്കിയാണ് ഇന്ത്യ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്.
അതേസമയം രണ്ടാം ഇന്നിങ്സിൽ 98 ഓവറിൽ നാലിന് 430 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. 231 പന്തുകളില്‍ നിന്നാണ് ജയ്സ്വാൾ പരമ്പരയിലെ രണ്ടാം ഡബിൾ സെഞ്ചറി പൂർത്തിയാക്കിയത്. ജയ്സ്വാളും (236 പന്തിൽ 214), സർഫറാസ് ഖാനും (72 പന്തിൽ 68) പുറത്താകാതെനിന്നു. പരിക്കിനെ തുടർന്ന് മൂന്നാം ദിവസം റിട്ടയേഡ് ഹർട്ടായി ബാറ്റിങ് അവസാനിപ്പിച്ച ജയ്സ്വാൾ ഇന്ന് വീണ്ടും കളിക്കാനിറങ്ങുകയായിരുന്നു. .