മാലിദ്വീപിലേക്കുള്ള അവധിക്കാല യാത്ര റദ്ദാക്കി പകരം യാത്രയ്ക്കായി ലക്ഷദ്വീപിനെ തെരഞ്ഞെടുത്ത് തെലുങ്ക് സൂപ്പർ താരം നാഗാർജുന. സംഗീതസംവിധായകൻ എം.എം. കീരവാണിയുമായുള്ള അഭിമുഖ സംഭാഷണത്തിലാണ് നാഗാർജുനയുടെ പ്രതികരണം.
“ജനുവരി 17-ന് മാലദ്വീപിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകാൻ ഇരുന്നതാണ്. ബിഗ് ബോസിലും നാ സാമി രംഗ എന്ന സിനിമയിലുമായി 75 ദിവസം ഇടവേളയില്ലാതെ ജോലി ചെയ്തു. ഞാൻ ഇപ്പോൾ ടിക്കറ്റ് റദ്ദാക്കിയിരിക്കുകയാണ്. പകരം അടുത്തയാഴ്ച ലക്ഷദ്വീപിലേയ്ക്ക് പോകാനാണ് തീരുമാനം. ഭയം കൊണ്ടല്ല യാത്ര റദ്ദാക്കിയത്, അത് ശരിയല്ലെന്ന് തോന്നി. അവർ നടത്തിയ പ്രസ്താവനകൾ ഒട്ടും ആരോഗ്യകരമായിരുന്നില്ല, അത് ശരിയല്ല. നരേന്ദ്രമോദി നമ്മുടെ പ്രധാനമന്ത്രിയാണ്. 150 കോടി ഭാരതീയരെ അദ്ദേഹം നയിക്കുന്നു. 150 കോടി ജനങ്ങളുടെ നേതാവാണ് അദ്ദേഹം. മാലിദ്വീപ് പ്രത്യാഘാതങ്ങൾ നേരിടുകയാണ്.” – നാഗാർജുന പറഞ്ഞു.
ടൂറിസത്തെച്ചൊല്ലി മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ലക്ഷദ്വീപിന്റെ ടൂറിസം സാധ്യതകൾ തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവയ്ക്കുകയും ലോക ശ്രദ്ധ ലക്ഷദ്വീപിലേക്ക് തിരിയുകയും ചെയ്തു. ഇതോടെ മാലിദ്വീപിലെ മൂന്ന് മന്ത്രിമാർ നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹ മാദ്ധ്യമത്തിൽ കുറിപ്പുകൾ പങ്കുവയ്ക്കുകയും കടുത്ത വിമർശനമുയർന്നതോടെ ഇവരെ മാലിദ്വീപ് സർക്കാർ അനിശ്ചിത കാലത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.