ദില്ലിയിൽ വച്ച് നടന്ന ‘ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്’ എന്ന പരിപാടിയിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലഹരണപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഭാരതീയർ 2014-ല്‍ തന്നെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി തന്റെ നേതൃത്വത്തില്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ഘട്ടത്തില്‍ത്തന്നെ ജനങ്ങള്‍ കോണ്‍ഗ്രസിനെ പൂര്‍ണമായും ഉപേക്ഷിച്ചതായും 2014 വെറുമൊരു വർഷമല്ലെന്നും മറിച്ച് അതൊരു പരിവര്‍ത്തനമാണെന്നും മോദി വ്യക്തമാക്കി.
“റീസ്റ്റാര്‍ട്ട് ചെയ്യുന്നതോ ബാറ്ററി ചാര്‍ജ് ചെയ്യുന്നതോ അല്ലെങ്കില്‍, ബാറ്ററി മാറ്റുന്നതുതന്നെയോ പ്രാവര്‍ത്തികമായിരുന്നില്ല. കാലഹരണപ്പെട്ട അത്തരം ഫോണുകള്‍ ജനങ്ങള്‍ 2014-ല്‍ ഒഴിവാക്കി, പകരം രാജ്യത്തെ സേവിക്കാന്‍ ഞങ്ങള്‍ക്ക് അവസരം നല്‍കി. സ്‌ക്രീനുകള്‍ പ്രവര്‍ത്തനരഹിതമായ കാലപ്പഴക്കമേറിയ ഫോണുകള്‍ക്ക് സമാനമായി തികച്ചും നിശ്ചലമായ അവസ്ഥയിലായിരുന്നു മുന്‍ സര്‍ക്കാർ.
അടുത്തിടെ, ഗൂഗിള്‍ അതിന്റെ പിക്‌സല്‍ ഫോണിന്റെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിക്കുകയാണെന്ന് പ്രഖ്യാപിച്ചു. സാംസങ്ങിന്റെ ഫോള്‍ഡ് 5 മൊബൈല്‍ ഫോണും ആപ്പിളിന്റെ ഐഫോണ്‍ 15-ഉം ഇന്ത്യയില്‍ നിര്‍മാണമാരംഭിച്ചുകഴിഞ്ഞു. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സ്പീഡില്‍ റാങ്ക് നില മെച്ചപ്പെടുത്താനും ഭാരതത്തിന് സാധിച്ചു.
പൗരര്‍ക്ക് മൂലധനവും സ്രോതസുകളും സാങ്കേതികവിദ്യയും പ്രാപ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രാഥമിക പരിഗണന. ഇന്ത്യന്‍ നിര്‍മിത ഫോണുകളാണ് ഇന്ന് ലോകം ഉപയോഗിക്കുന്നത്. 5ജിയും കടന്ന് 6ജി സാങ്കേതികവിദ്യയില്‍ ആഗോളതലത്തില്‍ നേതൃനിരയിലെത്താനുള്ള വിധത്തിലാണ് ഭാരതത്തിന്റെ മുന്നോട്ടുള്ള യാത്ര” -നരേന്ദ്ര മോദി പറഞ്ഞു.