ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച് അല്ലാത്തവർക്കാണ് വോട്ടുകൾ നൽകേണ്ടത്. പണത്തിനോടുള്ള ആസക്തി കെജ്‌രിവാളിനെ അഴിമതിക്കാരൻ ആക്കിയെന്നും അണ്ണാ ഹസാരെ തുറന്നടിച്ചു.
അഴിമതിയുടെ കറ പുരളാത്ത സ്ഥാനാർത്ഥികൾക്കാണ് എല്ലാവരും വോട്ട് നൽകേണ്ടത്. അല്ലാതെ ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിന്റെ പേര് ഉയർന്നു വന്നത് അപലപനീയമാണ്. പണത്തിനോടുള്ള ആസക്തിയാണ് അഴിമതിയിലേക്ക് കെജ്‌രിവാളിനെ നയിച്ചത്. ഇത്തരം ആളുകളെ വീണ്ടും വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കരുതെന്നും അണ്ണാ ഹസാരെ വ്യക്തമാക്കി.
അതേസമയം, മദ്യ നയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് അണ്ണാ ഹസാരെ കെജ്‌രിവാളിനെതിരെ രംഗത്തെത്തുന്നത്. അഴിമതിയ്‌ക്കെതിരെ കർശന നിലപാട് സ്വീകരിച്ചിരുന്ന പാർട്ടിയാണ് ആംആദ്മി. എന്നാൽ അരവിന്ദ് കെജ്‌രിവാളിന്റെ നടപടികൾ പാർട്ടിയുടെ തത്വങ്ങളിൽ നിന്നും വ്യതിചലിച്ചുകൊണ്ടാണെന്നായിരുന്നു മുൻപ് അണ്ണാ ഹസാരെ പറഞ്ഞത്.