ദില്ലി : തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോൺഗ്രസ് നിലപാടിനെ അതിരൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താത്പ്പര്യങ്ങളും ദുർബലപ്പെടുത്തുന്നത് 75 വർഷമായി കോൺഗ്രസിൻ്റെ പ്രവർത്തനരീതിയാണെന്നും മോദി തുറന്നടിച്ചു. കച്ചത്തീവ് കൈമാറ്റവുമായി ബന്ധപ്പെട്ട് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയ്ക്ക് വിവരാവകാശ മറുപടി ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് ഒരു ദേശീയ മാദ്ധ്യമം തയ്യാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ വിമർശനം.
Eye opening and startling!
New facts reveal how Congress callously gave away #Katchatheevu.
This has angered every Indian and reaffirmed in people’s minds- we can’t ever trust Congress!
Weakening India’s unity, integrity and interests has been Congress’ way of working for…
— Narendra Modi (@narendramodi) March 31, 2024
റിപ്പോർട്ട് കണ്ണുതുറപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നാണ് പ്രധാനമന്ത്രി സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചത് . ‘‘കച്ചത്തീവിനെ എത്ര നിസാരമായാണ് കോൺഗ്രസ് വിട്ടുകൊടുത്തതെന്ന് ഇത് വെളിപ്പെടുത്തുന്നു. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇന്ത്യൻ ജനതയുടെ മനസ്സിൽ വീണ്ടും ഉറപ്പിക്കുന്നതാണ് ഈ സംഭവം.’’- അദ്ദേഹം കൂട്ടിച്ചേർത്തു.
1974 ലെ ഉടമ്പടി പിൻവലിച്ച് കച്ചത്തീവ് വീണ്ടെടുക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 2013 മേയിൽ ആവശ്യപ്പെട്ടിരുന്നു. തമിഴ് മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നേവി നിരന്തരമായ ആക്രമണങ്ങൾ നടത്തുന്നതായിരുന്നു ജയലളിതയെ പ്രകോപിപ്പിച്ചത്. പാർലമെന്റിന്റെ അംഗീകാരം 1974 ലെ ഉടമ്പടിക്കില്ല എന്നു ചൂണ്ടിക്കാട്ടി അത് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സുപ്രീം കോടതിയിൽ കേസ് നൽകിയിട്ടുണ്ട്.
തമിഴ്നാട്ടിലെ രാമേശ്വരത്തിനും ശ്രീലങ്കയ്ക്കും ഇടയിലാണ് കച്ചത്തീവ് ദ്വീപ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ തീരത്തുനിന്ന് 20 കിലോമീറ്റർ അകലെയാണ് ദ്വീപ്. ആകെ വലുപ്പം 1.9 ചതുരശ്ര കിലോമീറ്റർ. ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളും ദ്വീപ് ഉപയോഗിച്ചിരുന്നു. ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈയ്ക്ക് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം, ദ്വീപിൻ്റെ അവകാശം ഉന്നയിച്ചു ശ്രീലങ്ക രംഗത്തുവന്നിരുന്നതായി പറയുന്നു. എന്നാൽ ഇന്ത്യ ദശാബ്ദങ്ങളോളം എതിർത്തു.
ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യൻ നാവികസേന അനുമതിയില്ലാതെ ദ്വീപിൽ പരിശീലനം നടത്തുന്നത് ശ്രീലങ്ക എതിർത്തു. 1955ൽ ശ്രീലങ്കൻ വ്യോമസേനയുടെ പരിശീലനം ദ്വീപിൽ നടന്നു. ദ്വീപിൻ്റെ അവകാശം ഉപേക്ഷിക്കാൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സന്നദ്ധത അറിയിച്ചിരുന്നതായും രേഖയിലുണ്ട്. 1974ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഇൻഡോ – ശ്രീലങ്കൻ മാരിടൈം കരാറിൽ ഒപ്പിട്ടു കച്ചത്തീവ് ദ്വീപ് ശ്രീലങ്കയുടേതാണെന്ന് അംഗീകരിച്ചു നൽകി.കച്ചത്തീവിന്റെ പടിഞ്ഞാറെ തീരത്തിന് 1.6 കി. മീ. അകലെയായി, ഇന്ത്യയുടെയും ശ്രീലങ്കയുടെയും സമുദ്രാതിർത്തി അംഗീകരിക്കപ്പെട്ടു.
1974ൽ കരട് തയ്യാറാക്കിയപ്പോൾ പരാമർശിക്കപ്പെട്ട പല കാര്യങ്ങളും 76ലെ അന്തിമ കരാറിൽ സൂചിപ്പിക്കപ്പെട്ടില്ലെന്നാണ് ഉയരുന്ന പ്രധാന ആരോപണം. 74ൽ കരടെഴുതിയ സമയത്ത് കച്ചത്തീവ് ദ്വീപിനെക്കുറിച്ച് വ്യക്തമായി പരാമർശമുണ്ട്. ഇരു രാജ്യങ്ങളിലെയും മത്സ്യബന്ധന തൊഴിലാളികൾക്കും തീർഥാടർക്കും കച്ചത്തീവിൽ വന്നുപോകാൻ പാസ്‌പോർട്ടോ വിസയോ പെർമിറ്റോ വേണ്ടതില്ലെന്ന് ഇതിൽ പറയുന്നു. പരമ്പരാഗതമായി മത്സ്യബന്ധനം നടത്തിവരുന്നയിടങ്ങളിൽവന്ന് മീൻപിടിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കുമെന്ന നിബന്ധനയുണ്ട്. എന്നാൽ, 76ൽ അന്തിമമായി ഇരുരാജ്യവും കരാറിലെത്തിയ സമയത്ത് ഇക്കാര്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല.