ഡെറാഡൂൺ : രാജ്യത്തെ പുണ്യ പുരാതന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ജഗേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിൽ പൂജയിലും അദ്ദേഹം പങ്കെടുത്തു. വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുമായാണ് പ്രധാനമന്ത്രി ഇന്ന് ഉത്തരാഖണ്ഡിൽ എത്തിയത്. ഗ്രാമവികസനം, റോഡ്, വൈദ്യുതി, ജലസേചനം, കുടിവെള്ളം, ഹോർട്ടികൾച്ചർ, വിദ്യാഭ്യാസം, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ ഏകദേശം 4200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം ഇന്ന് നിർവ്വഹിച്ചിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുഗമിച്ചു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് ജഗേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഇന്ന് രാവിലെ അദ്ദേഹം പാർവതി കുണ്ഡിൽ പൂജ നടത്തി. കൂടാതെ വിശുദ്ധ ആദി-കൈലാസിൽ നിന്ന് അനുഗ്രഹം തേടുകയും പാർവതി കുണ്ഡിലെ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. ഇതിന് ശേഷം അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തി.