തിരുവനന്തപുരം: മദ്യനയ അഴിമതിക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ നടക്കുന്ന പ്രതിഷേധങ്ങൾ അഴിമതിക്കാരുടെ കൂട്ടക്കരച്ചിലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഓരോരുത്തരായി കുടുങ്ങുമ്പോൾ അഴിമതിക്കാർക്ക് ആവലാതിയാണ്. അറസ്റ്റ് പ്രതിപക്ഷ നേതാക്കൾക്കെതിരെ നടക്കുന്ന രാഷ്ട്രീയ വേട്ടയെന്ന് വിശേഷിപ്പിച്ച കോൺഗ്രസിന് നാളെ കേരള മുഖ്യമന്ത്രിക്കെതിരെ എന്തെങ്കിലും നടപടിയെടുത്താലും ഇതേ നിലപാട് തന്നെയായിരിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. ദില്ലിയിൽ മദ്യനയ അഴിമതിക്കേസിൽ അന്വേഷണം മന്ദഗതിയിലാണെന്നും ആം ആദ്‌മി ബിജെപി ധാരണയുണ്ടെന്നും മുഖ്യമന്ത്രിക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടത് കോൺഗ്രസിന്റെ ദില്ലി ഘടകമാണ്. ഇപ്പോൾ നടപടിവന്നപ്പപ്പോൾ പ്രതിപക്ഷ വേട്ടയെന്ന് പറയുന്നു. ഇത് ഇരട്ടത്താപ്പാടാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ നാളെ എന്തെങ്കിലും നടപടിയുണ്ടായാൽ, കോൺഗ്രസിന്റെ നിലപാട് ഇതുതന്നെയായിരിക്കുമോ ? സിബിഐ കോടതിയും , ഹൈക്കോടതിയും, സുപ്രീംകോടതിയും വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള കേസിനെ പ്രതിപക്ഷ വേട്ടയെന്ന് വിലയിരുത്താനാവില്ല. കേരളത്തിലും ദില്ലിയിലേതിന് സമാനമായി സിപിഎമ്മും ബിജെപിയും ധാരണയിലാണെന്നും അഴിമതിക്കേസുകളിൽ നടപടിയുണ്ടാകുന്നില്ലെന്നും കോൺഗ്രസ് പരാതിപ്പെടുന്നു. ഇനി അന്വേഷണം പൂർത്തിയായി നാളെ നടപടിയുണ്ടായാൽ അത് പ്രതിപക്ഷ വേട്ടയായി മാറുമെന്നും പിണറായി ഹരിശ്ചന്ദ്രന്റെ അളിയനെന്നും പറയുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാട്ട ചട്ടം നിലവിലിരിക്കെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിൽ നിയമവിരുദ്ധമായി ഒന്നുമില്ല . നിയമത്തിന്റെ മുന്നിൽ മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാവരും തുല്യരാണ്. ബിജെപിയ്ക്ക് പ്രതിപക്ഷ മുന്നണിയെ ഭയമില്ല. ദില്ലി കെജ്‌രിവാൾ ഭരിക്കുമ്പോഴും കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ബിജെപി ഏഴിൽ ഏഴു സീറ്റും നേടി. പ്രതിപക്ഷ പാർട്ടികൾക്കെതിരെ മാത്രം കെസെടുക്കുന്നുവെന്ന ആരോപണം അദ്ദേഹം തള്ളി. ബിജെപി മന്ത്രിസഭകൾക്കെതിരെ എവിടെയെങ്കിലും കേസുണ്ടോ എന്നദ്ദേഹം ചോദിച്ചു. സിപിഎം മുൻ എം എൽ എ എസ് രാജേന്ദ്രനെ പ്രകാശ് ജാവദേക്കർ കണ്ടതിൽ അസ്വാഭാവികതയില്ലെന്നും താൻ തന്നെ അദ്ദേഹത്തെ നാല് തവണയെങ്കിലും കണ്ടിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.