Saturday, May 18, 2024
spot_img

ഓണസദ്യ വലിച്ചെറിഞ്ഞ് പ്രതിഷേധം; തിരുവനന്തപുരം നഗരസഭാ താത്കാലിക ജീവനക്കാർ കുറ്റക്കാരെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഡ്യൂട്ടി സമയം ഓണം ആഘോഷിക്കേണ്ടെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചതിന് പിന്നാലെ ഓണ സദ്യ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച സംഭവത്തിൽ നഗരസഭ താത്കാലിക ജീവനക്കാർ കുറ്റക്കാർ എന്ന് റിപ്പോർട്ട്. തിരുവനന്തപുരം നഗരസഭയിലെ ചാലാ സർക്കിളിലെ 8 ശുചീകരണ തൊഴിലാളികൾക്ക് എതിരെയാണ് റിപോർട്ട്. ചാല സര്‍ക്കിള്‍ ഹെൽത്ത് ഇൻസ്പെക്ടർ സമർപിച്ച റിപ്പോരട്ടിൽ ആണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ജീവനക്കാർ ഓണ സദ്യ എയറോബിക് ബിന്നിലേക്ക് തട്ടി കളയുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഹെൽത്ത് സൂപ്പർവൈസറോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന് മുൻപ് അച്ചടക്ക നടപടിയുടെ ഭാഗമായി ചാല ഹെല്‍ത്ത് സര്‍ക്കിളിലേക്കു മാറിയെത്തിയ തൊഴിലാളിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് എന്നാണ് വിവരം. തിരുവനന്തപുരം നഗരസഭയിൽ വെള്ളിയാഴ്ചയും സോണല്‍ ഓഫീസുകളില്‍ ശനിയാഴ്ചയും ആയിരുന്നു ഓണാഘോഷം. ഓഫീസ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ വേണം ആഘോഷിക്കാൻ എന്ന് നഗരസഭ സെക്രട്ടറി നിർദേശം നൽകിയിരുന്നു.

അതിനാൽ തൊഴിലാളികൾ രാവിലെ ആഘോഷം തുടങ്ങാൻ ശ്രമിച്ചപ്പോൾ ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ നിർദേശിച്ചു. ഇതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണ് മുപ്പതോളം പേർക്കു കഴിക്കാനുള്ള ആഹാരം നശിപ്പിച്ചത്. ഓണാഘോഷം തടയാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതിലുള്ള പ്രതിഷേധമെന്നാണ് ന്യായീകരണം. യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള ചേരിപ്പോരാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെട്ടു

Related Articles

Latest Articles