കശ്മീർ : ഷോപ്പിയാൻ ജില്ലയിൽ കാശ്മീരി പണ്ഡിറ്റിനെ തീവ്രവാദികൾ വധിച്ച സംഭവത്തിൽ ശ്രീനഗറിലെ ഹുറിയത്ത് കോൺഫറൻസ് ഓഫീസിന് പുറത്ത് സാമൂഹിക പ്രവർത്തകരും മുനിസിപ്പൽ കോർപ്പറേറ്റർമാരും കശ്മീരി പണ്ഡിറ്റുകളും ഉൾപ്പെടെ ആളുകൾ പ്രതിഷേധ പ്രകടനം നടത്തി.
രാജ്ബാഗിലെ മിർവായിസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള ഹുറിയത്തിന്റെ ഓഫീസിന് പുറത്ത് പ്രതിഷേധക്കാർ ഒത്തുകൂടി പ്രതിഷേധ പ്രകടനം നടത്തി. കശ്മീർ താഴ്‌വരയിലെ രക്തച്ചൊരിച്ചിലിന് ഉത്തരവാദി ഹുറിയത്താണെന്ന് അവർ ആരോപിച്ചു.
പ്രതിഷേധക്കാരിൽ ഒരാൾ ഹുറിയത്ത് ഓഫീസിന്റെ ഗേറ്റിന് മുകളിൽ സ്ഥാപിച്ച ബാനറിൽ വെള്ള പെയിന്റ് വിതറി. പ്രതിഷേധക്കാർ ഹുറിയത്തിന്റെ സെൻട്രൽ കെട്ടിടത്തിന്റെ പ്രധാന ഗേറ്റിൽ “ഇന്ത്യ” എന്ന് മുദ്രകുത്തുകയും, ഹുറിയത്ത് കോൺഫെറെൻസിനെതിരെ പ്രതിഷേധമെന്നോണം ഓഫീസ് കയ്യേറി ബോർഡ് വലിച്ചെറിയുകയും ചെയ്തു
കശ്മീരി പണ്ഡിറ്റ് കർഷകനായ പുരൺ കൃഷൻ ഭട്ടിനെ ശനിയാഴ്ച്ച തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ചൗധരി ഗുണ്ട് പ്രദേശത്തെ തറവാട്ടുവീടിന് പുറത്ത് ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഞായറാഴ്ച്ച ജമ്മുവിൽ ഭട്ടിന്റെ സംസ്‌കാരം നടത്തി.