പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചതിനു പിന്നാലെ വലിയ പ്രതിഷേധമാണ് സെക്രട്ടറിയേറ്റിനു മുന്നിൽ നടന്നത്.സ്ത്രീപക്ഷ സർക്കാരിൽ നിന്ന് നീതിക്കായി വനിതാ സിവിൽ റാങ്ക് ഹോൾഡേഴ്സ് മുടിമുറിച്ച് പ്രതിഷേധം നടത്തി. വനിതാ ശാക്തീകരണം പ്രഹസനമോ എന്ന ചോത്യവും ഉയർത്തിയും, സ്ത്രീപക്ഷ കേരളമേ കണ്ണുതുറക്കു എന്നുള്ള മുദ്രാവാക്യത്തോടെ പ്രതിഷേധിച്ചെങ്കിലും പിണറായി കണ്ണ് തുറന്നില്ല.
എന്നാൽ ഇപ്പോൾ പിഎസ്‌സി റാങ്ക് പട്ടികകള്‍ റദ്ദായതോടെ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു. പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് സര്‍ക്കാര്‍ വാശിപിടിച്ചത് ഇഷ്ടക്കാരെ വിവിധ വകുപ്പുകളില്‍ തിരുകിക്കയറ്റാനും നിലവിലെ താല്‍ക്കാലികക്കാരെ പിരിച്ച് വിടാതിരിക്കാനും ആണ്. സര്‍ക്കാര്‍ ഓഫീസുകളെ പാര്‍ട്ടി കേന്ദ്രങ്ങളാക്കാനുള്ള നീക്കത്തിലാണ് സിപിഎം.
സാധാരണ റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷമാണ്. പുതിയ പട്ടിക വന്നില്ലെങ്കിൽ മൂന്ന് വർഷമെന്നാണ് കണക്ക്. ഇന്ന് കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതാണെന്നാണ് മുഖ്യന്റെ ന്യായീകരണം.
കൂടുതല്‍ നിയമനം നടക്കേണ്ട ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് ഉള്‍പ്പെടെയുള്ള റാങ്ക് പട്ടികകളുടെ കാലാവധി ഇന്ന് അവസാനിക്കുന്നു. ഇനി പിഎസ്‌സി പരീക്ഷ നടത്തി പുതിയ പട്ടിക പ്രസിദ്ധീകരിച്ചാലേ നിയമനം നടക്കൂ. എല്‍ഡിസി റാങ്ക് പട്ടികയുടെ കാലാവധി തീര്‍ന്ന് ആറു മാസം പിന്നിട്ടു. പ്രിലിമിനറിയുടെ ഫലം വന്ന ശേഷം ഒക്‌ടോബറോടെ എല്‍ഡിസി പരീക്ഷ നടത്തും. ഈ പരീക്ഷയുടെ ഫലം വരാന്‍ ആറ് മാസമെങ്കിലുമെടുക്കും. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് പരിശോധനയെല്ലാം പൂര്‍ത്തിയാക്കി ആദ്യ നിയമനം നടക്കുന്നത് 2022 ഫെബ്രുവരിയിലായിരിക്കും.