ഹൈദരാബാദ് : വന്ദേ ഭാരത് ട്രെയിനുകൾ വൻ വിജയമായ സാഹചര്യത്തിൽ വന്ദേ ഭാരതിന് സമാനമായി, ലോകോത്തര നിലവാരത്തിലുള്ള പുതിയ പ്രാദേശിക ട്രെയിൻ സർവീസുകൾ വരുന്നു. മെട്രോ നഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കുന്ന ഇവ ‘വന്ദേ മെട്രോ’ എന്ന പേരിലാകും അറിയപ്പെടുക. ഇത്തരത്തിലൊരു സർവീസ് കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
യൂറോപ്പിൽ ഇത്തരത്തിലുള്ള ട്രെയിൻ സർവീസുകൾ നിലവിലുണ്ട്. ‘റീജിയണൽ ട്രാൻസ്’ എന്നാണ് ഇത്തരം ട്രെയിൻ സർവീസുകളെ വിളിക്കുന്നത്.
വന്ദേ ഭാരത് ട്രെയിനുകൾ കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ 12,00,000 കിലോമീറ്ററാണ് ഓടിയത്. ഓരോ ഏഴ്–എട്ട് ദിവസം കൂടുമ്പോൾ പുതിയ ട്രെയിനുകൾ ട്രാക്കിലിറങ്ങുന്നു . സെക്കന്തരാബാദ്– വിശാഖപട്ടണം റൂട്ടിൽ 120 ശതമാനത്തോളം യാത്രക്കാരാണ് വന്ദേ ഭാരതിനെ ആശ്രയിക്കുന്നത്. യാത്രക്കാരുടെ മികച്ച പ്രതികരണത്തെ തുടർന്ന് തെലങ്കാനയിൽ കൂടുതൽ റൂട്ടിലേക്ക് വന്ദേഭാരത് ട്രെയിൻ വ്യാപിക്കുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.