കൽപ്പറ്റ : പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ കെപിസിസി ജനറൽസെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ. എബ്രഹാമിനെ ഇ.ഡി. അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എബ്രഹാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ശേഷം ഇന്ന് ഇഡി ഓഫിസിൽ തിരികെ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കേസിൽ നേരത്തെ അറസ്റ്റിലായ പ്രാദേശിക കോൺഗ്രസ് നേതാവും ഇടനിലക്കാരനുമായ സജീവൻ കൊല്ലപ്പള്ളിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എബ്രഹാമിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.
പുൽപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പത്തട്ടിപ്പിനിരയായ കര്‍ഷകന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തുവരുന്നത്. മരിച്ച രാജേന്ദ്രന്റെ പേരില്‍ രണ്ട് വായ്പകളുണ്ട്. കുടിശ്ശികയടക്കം 46.58 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നായിരുന്നു ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാൽ, സ്ഥലം പണയപ്പെടുത്തി 70,000 രൂപയാണ് രാജേന്ദ്രൻ വായ്പയെടുത്തിരുന്നത്. തട്ടിപ്പ് നടക്കുന്ന ഘട്ടത്തില്‍ പ്രസിഡന്റായിരുന്നു അബ്രഹാം. അബ്രഹാമിന്റെ നേതൃത്വത്തില്‍ രാജേന്ദ്രന്റെ പേരില്‍ വന്‍തുക കൈപ്പറ്റിയെന്നായിരുന്നു ആരോപണം.