കർണാടക: അന്തരിച്ച കന്നഡ ചലച്ചിത്രതാരം പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി കർണാടക രത്‌ന. നവംബർ ഒന്നിന് നടക്കുന്ന കന്നഡ രാജ്യോത്സവ ദിനത്തിൽ ഇത് നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ബെംഗളൂരുവിലെ ലാൽബാഗിലെ ഗ്ലാസ് ഹൗസിൽ നടന്ന വാർഷിക സ്വാതന്ത്ര്യദിന പുഷ്പമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പുനീതിനും പിതാവ് ഡോ രാജ്കുമാറിനും പ്രത്യേകം പുഷ്പാർച്ചന നടത്തി.
ഹൃദയാഘാതത്തെ തുടർന്നാണ് ഒക്ടോബർ 29 ന് പവർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചത്. നവംബർ ഒന്നിന് പുനീത് രാജ്കുമാറിന് കർണാടക രത്‌ന പുരസ്‌കാരം നൽകാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും അതിനായി തയ്യാറെടുക്കാൻ രാജ്‌കുമാറിന്റെ കുടുംബാംഗങ്ങൾ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും പുഷ്പമേളയിൽ മുഖ്യമന്ത്രി ബി ബൊമ്മൈ വ്യക്തമാക്കി. അത് പൂർണ്ണ ബഹുമതിയോടെ നൽകപ്പെടും എന്നാണ് റിപ്പോർട്ട് . സംസ്ഥാനത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ കർണാടക രത്‌ന പുരസ്‌കാരം നേടുന്ന പത്താമത്തെ വ്യക്തിയാണ് പുനീത് രാജ്‌കുമാർ.
കേന്ദ്ര പാർലമെന്ററി കാര്യ, കൽക്കരി, ഖനി മന്ത്രി പ്രഹ്ലാദ് ജോഷി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ,
“സാമൂഹികമായി നിരവധി ആളുകൾക്ക് വെളിച്ചമായിരുന്ന, സംസ്ഥാനത്തെ മികച്ച നടനായിരുന്ന ഡോ. പുനീത് രാജ്കുമാറിന് കർണാടക സംസ്ഥാന സർക്കാർ “കർണാടക രത്ന” അവാർഡ് പ്രഖ്യാപിച്ചു, ആദരിക്കപ്പെടും. സംസ്ഥാനത്തെ മികച്ച അവാർഡ് പ്രഖ്യാപിച്ച് നടനെ ആദരിച്ച മുഖ്യമന്ത്രി ശ്രീ ബി ബൊമ്മൈയ്ക്ക് നന്ദി.”

