ദില്ലി: ദേശീയ ഹരിത ട്രൈബ്യൂണല്‍ വക പഞ്ചാബ് സര്‍ക്കാരിന് 2000 കോടി രൂപ പിഴ ചുമത്തി. മാലിന്യ സംസ്കരണത്തില്‍ വീഴ്ച വരുത്തിയതിനാണ് പിഴയിട്ടിരിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
പ്രകൃതിക്ക് ദോഷമാകുന്ന ഖര – ദ്രാവക മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതില്‍ പഞ്ചാബ് സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കണ്ടെത്തുകയും ചെയ്തു. എന്നാൽ, ശൈത്യകാലം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നല്‍കണമെന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മാലിന്യ സംസ്കരണത്തിലെ വീഴ്ചയ്ക്ക് രാജസ്ഥാന്‍ സര്‍ക്കാരിന് 3000 കോടി രൂപയാണ് ഹരിത ട്രൈബ്യൂണല്‍ നേരത്തെ പിഴ വിധിച്ചത്. നേരത്തെ യു.പി സര്‍ക്കാരിന് ട്രൈബ്യൂണല്‍ 100 കോടി രൂപയും പിഴ ചുമത്തിയിരുന്നു. പ്രതാപ്ഗഡ്, റായ്ബറേലി, ജൗന്‍പൂര്‍ ജില്ലകളിലെ ദ്രവമാലിന്യങ്ങളുടെ സംസ്കരണത്തിലെ വീഴ്ചയ്ക്കാണ് പിഴ ചുമത്തിയത്.