ഛണ്ഡീഗഡ് : പഞ്ചാബിൽ ഭീകരാക്രമണം നടത്താനിരുന്ന പദ്ധതി പൊളിച്ചടുക്കി പോലീസ്. ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫത്തേഗഡ് സ്വദേശികളായ ഗുരീന്ദർ സിംഗ്, ഗുർപ്രീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. തുടർന്ന് സ്‌ഫോടക വസ്തുക്കളുടെ വൻ ശേഖരവും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം അറസ്റ്റിലായ ഗുരീന്ദർ സിംഗ് കൊടും ക്രിമിനലാണെന്ന് കണ്ടെത്തി. സംസ്ഥാനത്ത് ഇയാൾക്കെതിരെ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആയുധക്കടത്ത്, പിടിച്ചുപറി എന്നീ കേസുകളിൽ പ്രതിയാണ് ഇയാൾ. ഗുർപ്രീത് സിംഗുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.
ഭീകരാക്രമണമായിരുന്നു ഇവർ ലക്ഷ്യമിട്ടത്. ഇവരിൽ നിന്നും 30 കാലിബർ പിസ്റ്റലുകൾ, 32 കാലിബർ പിസ്റ്റലുകൾ, തിരകൾ, ഐഇഡി, ആർഡിഎക്‌സ്, എന്നിവയാണ് പിടിച്ചെടുത്തത്. യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ നിന്നാണ് ആയുധം ലഭിച്ചതെന്നാണ് പ്രതികൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
മാത്രമല്ല സ്‌ഫോടക വസ്തുക്കൾക്കായി ഒന്നര ലക്ഷം രൂപ ചിലവിട്ടെന്നും ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.