കൊച്ചി: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ എഎന്‍ രാധാകൃഷ്ണന്‍. ഇന്ധന-പാചകവാതക വിലവര്‍ദ്ധനവിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരാണെന്നും, വിലക്കയറ്റം തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണമെന്നും, മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ധന-പാചകവാതക വിലക്കയറ്റം തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണമെന്നും, ഇതിലെ ഒന്നാം പ്രതി കേരളത്തിലെ ധനകാര്യ മന്ത്രിയാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്ധന നികുതി ജിഎസ്ടിയിൽ പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപട് എല്ലാവരും കണ്ടതാണല്ലോ? ഞങ്ങളുടെ വരുമാനം ലോട്ടറി, മദ്യം, പെട്രോള്‍ എന്നിവയാണെന്നാണ് കേരളത്തിന്റെ ധനമന്ത്രി പറഞ്ഞത്. ആ നിലപാട് ചര്‍ച്ചയാകണമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
മണ്ഡലത്തിലെ വോട്ടര്‍മാരുമായി, തനിക്ക് നേരിട്ട് ബന്ധമുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തനിക്ക് ഗുണം ചെയ്യുമെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് എ എന്‍ രാധാകൃഷ്ണന്‍.