Thursday, January 8, 2026

എലിസബത്ത് രാജ്ഞിയുടെ കോഹിനൂര്‍ രത്‌നം പതിച്ച കിരീടം കാമിലയ്ക്ക്; ചാള്‍സ് രാജകുമാരന്റെ കിരീടധാരണ ചടങ്ങിൽ കൈമാറും

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ കിരീടം കോണ്‍വാള്‍ പ്രഭ്വിയും ചാള്‍സ് രാജകുമാരന്റെ ഭാര്യയുമായ കാമിലയ്ക്ക് കൈമാറും. ചാള്‍സ് രാജകുമാരന്റെ കിരീടധാരണ ചടങ്ങിലാണ് കൈമാറുന്നത്.

എലിസബത്ത് രാജ്ഞിയുടെ കാലശേഷം കൈമാറുന്നത് 1937ലെ കോഹിനൂര്‍ രത്‌നം പതിച്ച കിരീടമാണ്. 1937ല്‍ പിതാവായ ജോര്‍ജ് ആറാമന്റെ കിരീടധാരണ ചടങ്ങില്‍ മാതാവ് എലിസബത്ത് രാജ്ഞിയ്ക്ക് ധരിക്കാനായിരുന്നു കിരീടം നിര്‍മിച്ചത്.

2800 രത്‌നങ്ങളാണ് എലിസബത്ത് രാജ്ഞിയുടെ കിരീടത്തില്‍ പതിപ്പിച്ചിരിക്കുന്നത്. ക്രിമിയന്‍ യുദ്ധസമയത്ത് ബ്രിട്ടന്‍ നല്‍കിയ പിന്തുണയുടെ നന്ദി സൂചകമായി 1856ല്‍ തുര്‍ക്കി സുല്‍ത്താന്‍ വിക്ടോറിയ രാജ്ഞിക്ക് നല്‍കിയ ഒരു വലിയ രത്‌നകല്ലും ഈ കിരീടത്തിലുണ്ട്. കിരീടം നിര്‍മിച്ചിരിക്കുന്നത് പ്ലാറ്റിനവും രത്‌നങ്ങളും കൊണ്ടാണ് . മുന്‍വശത്തെ കുരിശില്‍ പതിപ്പിച്ചിരിക്കുന്ന ഇന്ത്യയില്‍ ഉത്ഭവിച്ച, 105 കാരറ്റിലുള്ള കോഹിനൂര്‍ രത്‌നമാണ് കിരീടത്തിന്റെ മുഖ്യ ആകര്‍ഷണം.

അതേസമയം ഇക്കഴിഞ്ഞ ഫെബ്രുവരി 6ന് ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തി 70 വര്‍ഷം തികഞ്ഞ ദിനമായിരുന്നു. ഏറ്റവും കൂടുതല്‍ കാലം സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന ചരിത്രനേട്ടം കൂടി എലിസബത്ത് രാജ്ഞിക്കുണ്ട്. നിലവില്‍ 95 വയസുള്ള രാജ്ഞി അധികാരത്തിലെത്തിയത് 1952 ഫെബ്രുവരി ആറിനാണ്. പിതാവ് ജോര്‍ജ് ആറാമന്റെ ചരമദിനം കൂടിയായതിനാല്‍ രാജ്യത്ത് ആഘോഘപരിപാടികള്‍ ഒന്നുമുണ്ടായിരുന്നില്ല.

എന്നാല്‍ ജൂണില്‍ രാജ്ഞിയുടെ ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി വിപുലമായി ആഘോഷിക്കാനാണ് തീരുമാനം. തന്റെ കാലശേഷം മകന്‍ ചാള്‍സ് രാജകുമാരന്‍ അധികാരത്തിലെത്തുമ്പോള്‍ രാജ്ഞിയായി കാമില അറിയപ്പെടണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് രാജ്ഞി വെളിപ്പെടുത്തിയിരുന്നു.

Related Articles

Latest Articles