ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ ചുട്ട മറുപടിയുമായി എഎപി എംപി സ്വാതി മലിവാൾ. ഒരു ഗുണ്ടയെ രക്ഷിക്കാൻ തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയാണ് അതിഷി ചെയ്യുന്നതെന്ന് സ്വാതി മലിവാൾ തുറന്നടിച്ചു. സമൂഹ മാദ്ധ്യമമായ എക്സിലൂടെയാണ് സ്വാതിയുടെ പ്രതികരണം.
‘‘ഇന്നലെ വന്ന ചില നേതാക്കൾ 20 വർഷമായി പാർട്ടി പ്രവർത്തകയായ എന്നെ ബിജെപിയുടെ ഏജന്റാക്കുന്നു. രണ്ടു ദിവസം മുൻപ് സത്യം അംഗീകരിച്ച പാർട്ടി ഇന്ന് യൂ–ടേൺ എടുത്തു. എന്നെ അറസ്റ്റ് ചെയ്താൽ എല്ലാ രഹസ്യവും വെളിപ്പെടുത്തുമെന്ന് ഈ ഗുണ്ട പാർട്ടിയെ ഭീഷണിപ്പെടുത്തുകയാണ്. അതുകൊണ്ടാണ് അയാൾ ലക്നൗവിലും മറ്റെല്ലായിടത്തും അഭയം തേടി അലയുന്നത്.
ഇന്ന് അയാളുടെ സമ്മർദം കാരണം പാർട്ടി ഒരു ഗുണ്ടയ്ക്ക് സംരക്ഷണം നൽകുകയും എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. അതിൽ വിഷമമില്ല. ഈ രാജ്യത്തെ സ്ത്രീകൾക്കു വേണ്ടിയും എനിക്കുവേണ്ടിയും ഞാൻ ഒറ്റയ്ക്ക് പൊരുതും. എത്രത്തോളം വ്യക്തിഹത്യ വേണമെങ്കിലും നടത്തിക്കോളൂ. സമയമാകുമ്പോൾ സത്യം പുറത്തുവരും’– സ്വാതി എക്സിൽ കുറിച്ചു.
അതേസമയം ബിഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്ന എഎപി എംപി സ്വാതി മലിവാളിന്‍റെ പരാതിയിൽ സ്വാതിയെ കെജ്‌രിവാളിന്റെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തിരുന്നു. നേരത്തെ അന്വേഷണ സംഘം സ്വാതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി കെജ്‌രിവാളിനെ കാണാൻ വസതിയിലെത്തിയപ്പോള്‍ അതിക്രൂരമായി ബിഭവ് കുമാര്‍ തന്നെ മര്‍ദ്ദിച്ചുവെന്നാണ് സ്വാതിയുടെ മൊഴി.
“ഏഴ് തവണ കരണത്തടിച്ചു, മുടി ചുറ്റിപ്പിടിച്ച് ഇടിച്ചു, നെഞ്ചിലും, ഇടുപ്പിലും, വയറ്റിലും ചവിട്ടി, കെജ്‌രിവാളിന്റെ വീട്ടിലെ മുറിക്കുള്ളില്‍ വലിച്ചിഴച്ചു മറ്റ് ജീവനക്കാരെത്തിയാണ് തന്നെ രക്ഷിച്ചത്, അടുത്ത മുറിയിലുണ്ടായിരുന്ന കെജ്‌രിവാളും ഇതെല്ലാം അറിഞ്ഞിരിക്കാം, താൻ അവിടെ ഏറെ നേരം ഇരുന്ന് കരഞ്ഞു” – എന്നും സ്വാതിയുടെ മൊഴിയിലുണ്ട്. എഫ്ഐആറിലും ഇക്കാര്യങ്ങളാണ് വ്യക്തമാക്കുന്നത്.
അതേസമയം അന്നേ ദിവസം പകര്‍ത്തിയ വീഡിയോ ആം ആദ്മി പാര്‍ട്ടിയുടെ ഹിന്ദി വാര്‍ത്താ ചാനല്‍ പുറത്ത് വിട്ടു. വീഡിയോയില്‍ സ്വാതി മലിവാള്‍ സുരക്ഷാ ജീവനക്കാരോട് കയര്‍ക്കുന്നതാണ് കാണുന്നത്. ഇതിലൊരാളോട് പണി കളയുമെന്ന് സ്വാതി ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്.

