ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കനത്ത തോല്‍വിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കടുത്ത വിമർശനവുമായി രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയം ഉറപ്പാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് രാഹുല്‍ തുറന്നടിച്ചത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരായിരുന്ന അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍ എന്നിവര്‍ക്കും മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനുമെതിരെയാണ് ഇന്ന് ദില്ലിയിൽ ചേർന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിൽ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം നടത്തിയത്.
എന്നാൽ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ വിമർശനമുന്നയിക്കുകയാണ് ഒരു വിഭാഗം. യാത്രയുടെ രണ്ടാം ഘട്ട യാത്ര നടത്തുന്നതിന് നേതാക്കള്‍ക്ക് യോജിപ്പില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തെ ഇത് ബാധിക്കുമെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം നിയമസഭാ തോല്‍വികളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വങ്ങള്‍ക്ക് മാത്രമല്ലെന്ന വാദവും യോഗത്തില്‍ ഉയര്‍ന്നു. തോല്‍വിയില്‍ എഐസിസിക്കും പങ്കുണ്ടെന്നാണ് മുതിര്‍ന്ന നേതാവായ ദിഗ് വിജയ് സിംഗ് പറഞ്ഞത് .