പിതാവ് രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ലഡാക്കിലൂടെ ബൈക്ക് യാത്ര നടത്തി രാഹുൽഗാന്ധി . ലഡാക്കിലെ പാംഗോങ് തടാകത്തിലേക്കുള്ള തന്റെ ബൈക്ക് യാത്രയുടെ ചിത്രങ്ങൾ രാഹുൽ ഗാന്ധി തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ പങ്കുവച്ചു.
“ഞങ്ങളുടെ യാത്രാമധ്യേ, അച്ഛൻ പറയാറുണ്ടായിരുന്ന പാംഗോങ് തടാകം, ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്.” എന്ന തലക്കെട്ടോടെയാണ് രാഹുൽ ഗാന്ധി തന്റെ ബൈക്ക് യാത്രയുടെ ചിത്രങ്ങൾ പങ്കിട്ടത്. ഹെൽമെറ്റ്, കയ്യുറകൾ, റൈഡിംഗ് ബൂട്ട്, ജാക്കറ്റ് എന്നിവയുൾപ്പെടെ മുഴുവൻ ബൈക്കിംഗ് ഗിയറിലാണ് കോൺഗ്രസ് എംപിയെ കാണുന്നത്. 2019 ഓഗസ്റ്റ് 5-ന് ആർട്ടിക്കിൾ 370, 35 (എ) റദ്ദാക്കിയതിനെത്തുടർന്ന് ലഡാക്ക്, ജമ്മു കശ്മീർ എന്നിങ്ങനെ വിഭജിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ലഡാക്ക് സന്ദർശനമാണിത്.
അതേസമയം ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചകൾക്ക് വഴി വയ്ക്കുകയാണ്. കഴിഞ്ഞ വർഷം ചൈന കൈയ്യേറി പാലം നിർമ്മിച്ചുവെന്ന് രാഹുൽ പാർലമെന്റിൽ ആരോപിച്ച പാംഗോങ് തടാകത്തിലൂടെ ഇന്ന് അദ്ദേഹം സ്വസ്ഥമായി ബൈക്ക് ഓടിച്ചുവെങ്കിൽ അത് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഭരണനേട്ടമല്ലേ എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത് അതല്ലെങ്കിൽ പാർലമെന്റിൽ പച്ചക്കള്ളമാണോ രാഹുൽ വിളിച്ചുകൂവിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്