തിരുവനന്തപുരം∙ മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽസെക്രട്ടറിയും ലൈഫ് മിഷൻ അഴിമതിക്കേസ് പ്രതിയുമായ എം.ശിവശങ്കർ ഐഎഎസിന്റെ നിർദേശത്താൽ കെ ഫോൺ പദ്ധതിയുടെ നടത്തിപ്പുകാരായ കെഎസ്ഐടിഐഎൽ ബെൽ കൺസോർഷ്യത്തിന് നൽകിയ പലിശരഹിത മൊബിലൈസേഷൻ ഫണ്ട് നൽകിയതോടെ സർക്കാർ ഖജനാവിന് നഷ്ടമായത് 36 കോടി രൂപയെന്ന് സിഎജി കണ്ടെത്തൽ. പരിശോധനയ്ക്കായി കൂടുതൽ രേഖകൾ നൽകാൻ സിഎജി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. 1531 കോടിരൂപയ്ക്കാണ് കെ ഫോൺ സേവനങ്ങൾക്കുള്ള ടെൻഡർ ബെല്ലിനു നൽകിയത്. കരാർ തുകയിൽ, സാധനങ്ങൾ വാങ്ങാനുള്ള ചെലവിന്റെ 10 ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. അഡ്വാൻസ് തുക പലിശ ഒഴിവാക്കി ബെല്ലിനു കൈമാറണമെന്ന് കെഎസ്ഐടിഎലിനു ശിവശങ്കർ നിർദേശം നൽകി.
ബെല്ലിന് അഡ്വാൻസായി തുക തുക നൽകുമ്പോൾ ചട്ടപ്രകാരമുള്ള പലിശ നിരക്കിനെക്കുറിച്ച് പറയുന്നില്ലെന്നും, പലിശ എസ്ബിഐ നിരക്കിന്റെ 3% അധികമായി ഈടാക്കണമെന്നും കെഎസ്ഇബി പ്രതിനിധി 2018ൽ നിർദേശിച്ചു. ആദ്യഘട്ടത്തിലെ ബില്ലിൽതന്നെ ഇതു തിരിച്ചുപിടിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. എന്നാൽ, കിഫ്ബിയിൽ നിന്ന് പണം അഡ്വാൻസായി കൈമാറുമെന്നും പലിശയുടെ കാര്യം അവർ പറഞ്ഞിട്ടില്ലെന്നും ഐടി സെക്രട്ടറി അറിയിച്ചതിനെ തുടർന്ന് 2019 മാർച്ച് 9ന് ബെല്ലുമായി സേവന കരാറിൽ ഒപ്പിട്ടു. തുടർന്ന് 2019 മേയ് 2ന് അഡ്വാൻസായി ബെൽ 109 കോടിരൂപ ആവശ്യപ്പെട്ടുകയും ഓഗസ്റ്റ് ഒക്ടോബർ മാസങ്ങളിലായി തുക കൈമാറുകയും ചെയ്തു.
എന്നാൽ ബെല്ലുമായി ഉണ്ടാക്കിയ കരാറിൽ സർക്കാരിനു കിട്ടേണ്ട പലിശയെക്കുറിച്ചോ പലിശത്തുക ഈടാക്കുന്നതിനെക്കുറിച്ചോ വ്യക്തമാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തില്ല. ഇതു സ്റ്റോർ പർച്ചേസ് മാന്വലിന്റെയും സെൻട്രൽ വിജിലൻസ് കമ്മിഷന്റെയും വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് സിഎജി വ്യക്തമാക്കി. മൊബിലൈസേഷൻ അഡ്വാൻസ് പലിശ കൂടി ഉൾപ്പെട്ടതാണെന്നും പലിശ ഒഴിവാക്കി നൽകണമെങ്കിൽ ആരാണോ കരാർ കൊടുത്തത് അവരുടെ ബോർഡ് യോഗത്തിന്റെ അനുമതി വേണമെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കെ ഫോൺ ഡയറക്ടർ ബോർഡിന്റെ അനുമതി ഇതിനായി വാങ്ങിയിട്ടില്ല. ഫലത്തിൽ കൃത്യമായി പലിശ ലഭിക്കാതെ വന്നതോടെ സർക്കാരിന് നഷ്ടം കോടികൾ.