ലോക്സഭാ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും എത്താതിരുന്ന കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയുടെ സീറ്റിൽ കയറിയിരുന്ന് മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ്. എം.പി. ശൂന്യവേളയിലാണ് ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് രാഹുൽ ഗാന്ധിയുടെ സീറ്റിൽ ഇരിക്കുന്നതായി ലോക്സഭാ സ്‌പീക്കർ ഓം ബിർളയുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് രാഹുൽ ഗാന്ധി എവിടെയെന്നും അദ്ദേഹത്തിന് ഒരു ചോദ്യം ചോദിക്കാൻ അവസരം കൊടുക്കാനുണ്ടായിരുന്നല്ലോ എന്നും സ്പീക്കർ ചോദിച്ചു. ചോദ്യോത്തരവേളയിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇക്കാരണം കൊണ്ടാണ് സ്പീക്കർ രാഹുലിനെ അന്വേഷിച്ചത്.
ലോക്സഭയിൽ എത്തിയിരുന്നിലെങ്കിലും ചോദിക്കാനുള്ള ചോദ്യം രാഹുൽ നൽകിയിരുന്നു. പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജനയുടെ കേരളത്തിലെ പ്രവർത്തനം സംബന്ധിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. 28ആം നമ്പർ ചോദ്യമായിട്ടായിരുന്നു രാഹുലിന്റെ ചോദ്യം ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ അവസരമെത്തും മുൻപേ തന്നെ സ്പീക്കർ രാഹുലിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടുകയായിരുന്നു. തുടർന്ന് രാഹുലിന്റെ സീറ്റിലിരുന്ന കൊടിക്കുന്നിലിനെ സ്പീക്കർ മാറ്റിയിരുത്തി. ലോക്സഭാ സ്പീക്കർ പാനലിലുള്ള ഏക കോൺഗ്രസ് അംഗമാണ് കൊടിക്കുന്നിൽ സുരേഷ്. ബി.ജെ.പി എം.പിമാരായ മീനാക്ഷി ലേഖി, രമാദേവി, കിരീത് പി.സോളങ്കി, രാജേന്ദ്ര അഗർവാൾ എന്നിവരാണ് പാനലിലുള്ള മറ്റുള്ളവർ.
‘+