കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ അധിക്ഷേപകരമായ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്രക്കെതിരേ കേസ്. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിൽ അമിത് ഷാ പരാജയപ്പെട്ടാൽ, ‘അമിത് ഷായുടെ തല വെട്ടി മേശപ്പുറത്ത് വെക്കണം’ എന്ന് മഹുവ മൊയ്ത്ര നടത്തിയ പരാമർശമാണ് കേസിന് ആധാരം.റായ്പൂരിലെ ഗോപാൽ സാമന്തോ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നടന്ന ഒരു പരിപാടിക്കിടെ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മഹുവയുടെ ഈ വിവാദ പരാമർശം. പിന്നാലെ, ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ഗോപാൽ സാമന്തോ ഛത്തീസ്ഗഢിലെ മാന പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇന്ത്യൻ നീതിന്യായ സംഹിതയുടെ (ബി.എൻ.എസ്.) 196-ാം വകുപ്പ് (മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ എന്നിവയുടെ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 197-ാം വകുപ്പ് (ദേശീയോദ്ഗ്രഥനത്തിന് ഹാനികരമായ ആരോപണങ്ങൾ) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
മഹുവയുടെ പരാമർശം പ്രദേശവാസികൾക്കിടയിൽ ഭയം സൃഷ്ടിച്ചിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. 1971-ൽ ധാരാളം ബംഗ്ലാദേശ് അഭയാർഥികൾ റായ്പൂരിലെ മാന ക്യാമ്പ് പ്രദേശത്ത് താമസമാക്കിയിരുന്നു. മഹുവയുടെ പരാമർശം മറ്റ് സമുദായങ്ങളിൽനിന്ന് പ്രകോപനമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാമർശം പിൻവലിച്ച് മഹുവ മാപ്പുപറയണമെന്നാണ് ബിജെപിയുടെ ആവശ്യം.

