ജാര്‍ഖണ്ഡ്:രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തം കഴിഞ്ഞ് ദിവസങ്ങൾ മാത്രം ബാക്കി ആയി നിൽക്കെ രാജ്യം സാക്ഷ്യം വഹിക്കേണ്ടിയിരുന്ന വലിയൊരു അപകടം വഴിമാറി.ദില്ലി-ഭുവനേശ്വർ രാജധാനി എക്‌സ്പ്രസ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. സന്താൽഡിഹ് റെയിൽവേ ക്രോസിനു സമീപം റെയിൽവേ ഗേറ്റിൽ ട്രാക്ടർ ഇടിച്ച് കുടുങ്ങിയതിനെ തുടർന്നാണ് അപകട സാധ്യത ഉടലെടുത്തത്.എന്നാൽ ലോക്കോ പൈലറ്റിന്റെ സമയോയോജിതമായ ഇടപെടൽ കാരണം വലിയ അപകടം ഒഴിവാകുകയായിരുന്നുവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ഗേറ്റ് ഇടിച്ചുതെറിപ്പിച്ച് എത്തിയ ട്രാക്ടർ റെയിൽവേ ട്രാക്കിനും ഗേറ്റിനുമിടയിൽ കുടുങ്ങുകയായിരുന്നു. ഈ സമയമാണ് രാജധാനി എക്സ്പ്രസ് എത്തിയത്. ലോക്കോ പൈലറ്റ് ബ്രേക്കിട്ട് നിർത്തിയതിനാൽ അപകടം ഒഴിവായെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നതെന്നും ട്രെയിൻ 45 മിനിറ്റോളം വൈകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.