നെയ്യാറ്റിൻകര : കേന്ദ്ര ജനക്ഷേമ പദ്ധതികളുടെ ഗുണം സാധാരണക്കാരിൽ എത്തുന്നില്ലെന്നും മൂന്നാം മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ കേന്ദ്ര പദ്ധതികളെല്ലാം ജനങ്ങളിൽ നേരിട്ടെത്തിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ.
കേന്ദ്രസർക്കാർ പദ്ധതികളെല്ലാം സംസ്ഥാന സർക്കാർ പേര് മാറ്റി സ്വന്തം അക്കൗണ്ടിലാക്കുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ച അദ്ദേഹം ഇത് ജനം തിരിച്ചറിയുന്നുണ്ടെന്നും വ്യക്തമാക്കി. ചെങ്കൽ സായി പബ്ലിക് സ്കൂളിൽ നടന്ന വോട്ടർമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടത്, വലതുമുന്നണികൾ അവരുടെ വികസന നേട്ടങ്ങളെ കുറിച്ച് ചർച്ച ചെയ്യാതെ ധ്രുവീകരണ രാഷ്ട്രീയത്തിനാണ് ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ വിവിധ നിർമ്മാണ, വികസന പദ്ധതികളുടെ ആവശ്യകത സ്ഥാനാർത്ഥിക്ക് മുന്നിൽ ജനങ്ങൾ ഉന്നയിച്ചു. ബാലരാമപുരത്തും, , അമരവിള കണ്ണങ്കുഴിയിലും,എയ്തുകൊണ്ടൻ കാണിയിലും റെയിൽവേ മേൽപ്പാലം വേണമെന്ന 81 കാരനായ സുകുമാരൻ നായരുടെ ആവശ്യത്തിന് അദ്ദേഹം ഉറപ്പു നൽകി.
കഴിഞ്ഞ പതിനഞ്ച് വർഷമായിട്ടും ഈ മൂന്ന് സ്ഥലങ്ങളിൽ ഏതെങ്കിലും ഒരിടത്ത് മേൽപ്പാലം കൊണ്ടുവരാൻ ഇരു സർക്കാരുകളും ശ്രമം നടത്തിയിട്ടില്ലെന്നും ജനങ്ങൾ കുറ്റപ്പെടുത്തി. ബിജെപി കുളത്തൂർ മണ്ഡലം പ്രസിഡൻ്റ് ശിവകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീവരാഹം വിജയൻ, നെയ്യാറ്റിൻകര സംഘടന പ്രഭാരി ജയചന്ദ്രൻ, ഏര്യാപ്രസിഡൻ്റ് ഗോപീകൃഷ്ണൻ, ജനറൽ സെക്രട്ടറി അനിൽകുമാർ, സെക്രട്ടറി ശ്രീജിത്, മണ്ഡലം കമ്മിറ്റി അംഗം ശോഭ തുടങ്ങിയവർ പങ്കെടുത്തു. ചെങ്കൽ ഏര്യാ കമ്മിറ്റിയുടെ എൻ ഡിഎ തെരഞ്ഞെടുപ്പ് കാര്യാലയം സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.